മുംബൈ: ഭീമാ കൊറേഗാവ് കേസിൽ കസ്‌റ്റഡിയിലിരിക്കെ മരണപ്പെട്ട മനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്‌റ്റാൻ സ്വാമിയുടെ സംസ്‌കാര ചടങ്ങുകൾ മുംബൈയിൽ നടന്നു. ബാന്ദ്രയിലുള്ള ഈശോ സഭയുടെ സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ നടന്ന അന്ത്യ ശുശ്രൂഷ ചടങ്ങുകൾക്ക് ശേഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വൈദ്യുത ശ്‌മശാനത്തിൽ മൃതദേഹം സംസ്‌കരിച്ചു.
ഇന്നലെ ഉച്ചയോടെയാണ് ആദിവാസികളുടെ അവകാശ സംരക്ഷണത്തിനായി ജീവിതം മാറ്റിവെച്ച ജസ്യൂട്ട് പുരോഹിതനായ ഫാദർ സ്‌റ്റാൻ സ്വാമി അന്തരിച്ചത്. ബാന്ദ്രയിലെ ഹോളിഫാമിലി ആശുപത്രിയില്‍ ചികിൽസയിൽ കഴിയുകയായിരുന്നു ഇദ്ദേഹം. കോടതി ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ആയിരുന്നു മരണം.
പാർക്കിൻസൺ രോഗം ഉൾപ്പടെ അലട്ടിയിരുന്ന സ്‌റ്റാൻ സ്വാമിയുടെ ആരോഗ്യ നില കോവിഡ് ബാധിച്ചതിനെ തുടർന്ന് വഷളാവുകയായിരുന്നു. മുംബൈ ഹൈക്കോടതി ഇടപെട്ടാണ് ഇദ്ദേഹത്തിന് ചികിൽസ ഉറപ്പാക്കിയത്. നെഗറ്റീവ് ആയെങ്കിലും ആരോഗ്യനില വീണ്ടെടുക്കാൻ സാധിക്കാത്തതിനാൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു ഇദ്ദേഹം.
Also Read: ജാമ്യമില്ല; സിദ്ദീഖ് കാപ്പന്റെ ഹരജി മഥുര കോടതി തള്ളി