എറണാകുളം: തൃക്കാക്കരയിൽ ക്രൂര മർദ്ദനമേറ്റ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന രണ്ടര വയസുകാരിയുടെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതി. കുഞ്ഞിന്റെ രക്‌തസമ്മർദവും ഹൃദയമിടിപ്പും സാധാരണ നിലയിലേക്ക് എത്തി. 48 മണിക്കൂറിനുള്ളിൽ അപസ്‌മാരം സംഭവിക്കാത്തതാണ് ആശ്വാസകരമായത്. കുട്ടിക്ക് ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകി തുടങ്ങി. കുട്ടി കണ്ണ് തുറന്നതും പ്രതീക്ഷ നൽകുന്നുണ്ടെന്നാണ് ഡോക്‌ടർമാർ അറിയിച്ചിരിക്കുന്നത്.
ഓരോ ദിവസം കഴിയുന്തോറും കുട്ടി ആരോഗ്യം വീണ്ടെടുക്കുകയാണ്. ദേഹത്തെ മുറിവുകളും ഉണങ്ങി തുടങ്ങിയിട്ടുണ്ട്. തലച്ചോറിൽ നീർക്കെട്ടുണ്ട്. മരുന്നിലൂടെ അത് മാറ്റാൻ ശ്രമിക്കുകയാണ്. തലയുടെ പിന്നിൽ ഒരു ക്ഷതവും ഉണ്ട്. അതിനുള്ള ചികിൽസയും നൽകി വരികയാണെന്ന് മെഡിക്കൽ ബോർഡ് അറിയിച്ചു. കുട്ടിയെ നിലവിൽ വെന്റിലേറ്ററിൽ നിന്ന് ന്യൂറോ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. അടുത്ത 48 മണിക്കൂർ കൂടി നിരീക്ഷണം തുടരും.
അതേസമയം, ബാലാവകാശ കമ്മീഷൻ ചെയർ പേഴ്‌സൺ കെവി മനോജ് കുമാർ കോലഞ്ചേരി മെഡിക്കൽ കോളേജിലെത്തി ഇന്ന് കുട്ടിയെ സന്ദർശിക്കും. കുഞ്ഞിന് മർദ്ദനമേറ്റ സംഭവത്തിൽ അമ്മയുടെ സഹോദരിയുടെ പങ്കാളിയായ ആന്റണി ടിജിന്‍ ഇന്ന് പോലീസിന് മുൻപിൽ ഹാജരാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം തൃക്കാക്കര സ്‌റ്റേഷനിൽ ഹാജരാകണമെന്ന് ആന്റണി ടിജിന് പോലീസ് നിർദ്ദേശം നൽകിയിരുന്നു.
അതിനിടെ, താന്‍ ഒളിവിലല്ലെന്ന് ആന്റണി ടിജിന്‍ പ്രതികരിച്ചിരുന്നു. രണ്ടര വയസുകാരിക്ക് പരിക്കേറ്റത് കളിക്കുന്നതിനിടെ വീണാണ്. കുന്തിരിക്കം വീണാണ് കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റത്. അപസ്‌മാരം കണ്ടതോടെ താനാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതെന്നും, നിരപരാധിത്വം തെളിയിക്കണമെന്നും ഇതിനായി പോലീസിനെ ചെന്ന് ഉടൻ കാണുമെന്നും ആന്റണി പറഞ്ഞു. അതേസമയം, ആന്റണിയാണ് കുഞ്ഞിനെ പീഡിപ്പിച്ചതെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു.
Most Read: റഷ്യ- യുക്രൈൻ സംഘർഷം; അസംസ്‌കൃത എണ്ണവില ഉയരുന്നു, രാജ്യത്തും ഇന്ധനവില വർധിച്ചേക്കും