ന്യൂഡെൽഹി: റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ അസംസ്‌കൃത എണ്ണയുടെ വില അന്താരാഷ്‌ട്ര വിപണിയിൽ ഉയരുകയാണ്. ബാരലിന് 100 ഡോളറിനടുത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ അസംസ്‌കൃത എണ്ണയുടെ വില. ഈ സാഹചര്യത്തിൽ രാജ്യത്തും ഇന്ധനവിലയിൽ വൻ വർധന ഉണ്ടായേക്കും.
നിലവിൽ രാജ്യത്തെ 5 സംസ്‌ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. അതിനാൽ തന്നെ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ രാജ്യത്ത് ഇന്ധന വിലയിൽ വലിയ കുതിച്ചുകയറ്റം ഉണ്ടാകുമെന്നാണ് സൂചനകൾ. പെട്രോള്‍-ഡീസല്‍ എന്നിവക്ക് ലിറ്ററിന് 7 രൂപ മുതല്‍ 8 രൂപ വരെ വര്‍ധിപ്പിക്കാനാണ് സാധ്യത.
ദ്രവീകൃത പ്രകൃതി വാതക വിലയിലും കാര്യമായ ഉയർച്ച ഉണ്ടാകും. ദ്രവീകൃത പ്രകൃതി വാതകം ഇന്ത്യ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതിനാല്‍ റഷ്യ – യുക്രൈന്‍ സംഘര്‍ഷം വാതക വില വര്‍ധനവിന് കാരണമാകും. കഴിഞ്ഞ എട്ടു വര്‍ഷത്തില്‍ ആദ്യമായാണ് അന്താരാഷ്‌ട്ര തലത്തില്‍ അസംസ്‌കൃത എണ്ണ വില ബാരലിനു 100 ഡോളറിന് മുകളില്‍ എത്തുന്നത്. ബാരലിന് ഒരു ഡോളര്‍ ഉയരുമ്പോള്‍ പെട്രോള്‍-ഡീസല്‍ ലിറ്ററിന് 70 പൈസ വരെ വര്‍ധിപ്പിക്കേണ്ടി വരും.
Read also: കൊച്ചി മെട്രോ പാളത്തിലെ ചെരിവ്; അടിത്തറ ബലപ്പെടുത്തൽ പ്രവൃത്തികൾ തുടങ്ങി