തിരുവനന്തപുരം: പതിനഞ്ചാം കേരളാ നിയമസഭയുടെ നാലാം സമ്മേളനത്തിന്റെ ആദ്യഘട്ടം ഇന്ന് സമാപിക്കും. ഇന്ന് പിരിയുന്ന സഭ ഇനി മാർച്ച് 11ന് ആണ് ചേരുക. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് മാർച്ച് 11ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിക്കും. വിവിധ വിഷയങ്ങളിൽ ഇന്നും ഭരണ-പ്രതിപക്ഷ വാക്പോരിന് നിയമസഭ വേദിയാകും.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചയും ഇന്ന് അവസാനിക്കും. കഴിഞ്ഞ ദിവസം സംസ്‌ഥാനത്തെ രാഷ്‌ട്രീയ കൊലപാതകങ്ങൾ നിയമസഭയിൽ ഉന്നയിച്ച പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും അനുമതി നിഷേധിച്ചിരുന്നു. ഇതോടെ പ്രതിപക്ഷ നേതാക്കൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിലുള്ള വലിയ വാക്പോരിനായിരുന്നു ഇന്നലെ സഭാവേദി സാക്ഷിയായത്. സംസ്‌ഥാനത്തിന്റെ ക്രമസമാധാന നില പൂർണമായി തകർന്നെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കേരളം ഗുണ്ടകളുടെ ഇടനാഴിയാണെന്നും, പോലീസിലെ എസ്‌പിമാരെ നിയന്ത്രിക്കുന്നത് സിപിഐഎം സെക്രട്ടറിമാരാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആഞ്ഞടിച്ചിരുന്നു. എന്നാൽ, താങ്കൾ പോയി നോക്കിയോ എന്ന മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. പരിഹസിക്കേണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ മറുപടി.
Most Read: നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും