കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പുതിയ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ച് നടൻ ദിലീപ്. കേസിലെ തുടരന്വേഷണം തടയണം എന്നാണ് ഹരജിയിൽ ദിലീപ് ആവശ്യപ്പെടുന്നത്. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം വിചാരണ കോടതിയിൽ നൽകിയ റിപ്പോർട് റദ്ദാക്കണമെന്ന് ദിലീപ് പുതിയ ഹരജിയിൽ ആവശ്യപ്പെടുന്നു. വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദ്ദേശം നൽകണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിലെ വിചാരണ അട്ടിമറിക്കാനാണ് തുടരന്വേഷണം എന്നാണ് ദിലീപ് പുതിയ ഹരജിയിൽ ആരോപിക്കുന്നത്. വിചാരണ കോടതിയുടെ അനുമതിയില്ലാതെയാണ് അന്വേഷണം നടത്തുന്നതെന്നും തുടരന്വേഷണത്തിന് ഒരു മാസത്തെ സമയം അനുവദിച്ച വിചാരണ കോടതി നടപടി നീതീകരിക്കാൻ ആവാത്തതാണെന്നും ദിലീപ് വാദിക്കുന്നു. തുടരന്വേഷണം വലിച്ചു നീട്ടാൻ അന്വേഷണസംഘം ശ്രമിക്കുമെന്നും ദിലീപ് ആരോപിക്കുന്നു.
അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഉച്ചക്ക് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെ ആണ് ദിലീപ് പുതിയ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
അതിനിടെ ദിലീപും കൂട്ടുപ്രതികളും കൈമാറിയ ആറു ഫോണുകൾ ഫോറൻസിക് പരിശോധന നടത്തുന്നത് സംബന്ധിച്ച് ആലുവ മജിസ്ട്രേറ്റ് കോടതി ഇന്ന് തീരുമാനമെടുക്കും. ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകൾ പരിശോധനക്ക് അയക്കുന്നതിനെച്ചൊല്ലി ഇന്നലെ തർക്കം മൂത്തതോടെയാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.
Most Read: ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം കശ്‌മീരിൽ 439 ഭീകരരെ വധിച്ചു; കേന്ദ്രം