വാഷിങ്ടൺ: താലിബാനെതിരെ ഉപരോധ നീക്കം ആരംഭിച്ച് ജി-7 രാജ്യങ്ങൾ. ഉപരോധ നീക്കം എന്ന ബ്രിട്ടന്റെ നിർദ്ദേശത്തിന് പരസ്യപിന്തുണയുമായി അമേരിക്ക രംഗത്തെത്തി. അഫ്‌ഗാൻ പ്രശ്‌നം ചർച്ച ചെയ്യാൻ ജി-7 രാജ്യങ്ങളുടെ അടിയന്തര യോഗം ഉടൻ നടക്കും.
അമേരിക്ക, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൺ എന്നീ രാജ്യങ്ങളാണ് ജി-7ൽ ഉൾപ്പെടുന്നത്. താലിബാൻ കീഴടക്കിയതോടെ അഫ്‌ഗാനിൽ ദുരിതങ്ങളുടെ പെരുമഴയാണ്. അഫ്‌ഗാനിലെ ജീവിതം ഉപേക്ഷിച്ച് ജീവൻ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് ജനങ്ങൾ. രാജ്യത്ത് ഏറ്റവും കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാകുന്നത് കാബൂളിലെ ഹമീദ് കർസായി രാജ്യാന്തര വിമാനത്താവളത്തിലാണ്.
അഫ്‌ഗാൻ ജനതയുടെ കൂട്ടപ്പലായനം വിമാനത്താവളത്തെ ദുരന്തഭൂമിയാക്കി മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്‌ചക്കിടെ വിമാനത്താവളത്തിലെ തിക്കിലും തിരക്കിലും പെട്ട് 20 ജീവനുകളാണ് പൊലിഞ്ഞത്. ഇന്നലെ രാവിലെ മാത്രം 7 പേർ മരിച്ചു. പിഞ്ചുകുഞ്ഞുങ്ങളെ കയ്യിലൊതുക്കി താലിബാനിൽ നിന്ന് രക്ഷനേടാനുള്ള പഴുത് അന്വേഷിച്ചുള്ള ഓട്ടത്തിലാണ് ജനങ്ങൾ. വിമാനത്താവളത്തിന് പുറത്ത് നിരവധി ആളുകളാണ് ഇപ്പോഴും കാത്തുനിൽക്കുന്നത്.
കാബൂൾ വിമാനത്താവളത്തിൽ ഉണ്ടാകുന്ന കുഴപ്പങ്ങൾക്ക് അമേരിക്കയെയാണ് താലിബാൻ പഴിചാരുന്നത്. തങ്ങളുടെ കൈവശമുള്ള എല്ലാ ശക്‌തികളും സൗകര്യങ്ങളും ഉപയോഗിച്ചിട്ടും യുഎസിന് വിമാനത്താവളത്തിലെ സ്‌ഥിതി നിയന്ത്രണവിധേയമാക്കാൻ കഴിയുന്നില്ല. രാജ്യത്തെ മറ്റെല്ലാ പ്രദേശങ്ങളും ഇപ്പോൾ സമാധാനത്തിലാണെന്നാണ് താലിബാന്റെ വാദം.
അതേസമയം, അഫ്‌ഗാനിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ള സംഘത്തെ ഇന്ത്യൻ വ്യോമസേന വിമാനം വഴി രാജ്യത്ത് തിരിച്ചെത്തിച്ചിരുന്നു. കാബൂളിൽ നിന്ന് ഖത്തറിലെ ദോഹയിൽ എത്തിച്ച 146 ഇന്ത്യക്കാർ ഇന്നലെ രാത്രിയോടെ എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഡെൽഹിയിലേക്ക് പുറപ്പെട്ടതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു. 135 ഇന്ത്യക്കാരെ ശനിയാഴ്‌ച ഡെൽഹിയിലേക്ക് മടക്കി കൊണ്ടുവന്നിരുന്നു.
തജകിസ്‌ഥാൻ വഴിയും കാബൂളിൽ നിന്ന് വ്യോമസേന വിമാനത്തിൽ നേരിട്ടും കൂടുതൽ പേരെ നാട്ടിലേക്ക് എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. അഞ്ഞൂറിലധികം ഇന്ത്യക്കാരാണ് കാബൂളിൽ കുടുങ്ങിക്കിടക്കുന്നത്.
Also Read: ഭീകരൻ ‘ഖാലി അഖ്വാനി’ കാബൂളിൽ സർവസ്വതന്ത്രൻ; യുഎസ് 50ലക്ഷം ഡോളർ വിലയിട്ട താലിബാനി!