പെരുന്ന: മന്നം ജയന്തി പൊതു അവധിയാക്കുന്ന കാര്യം സംസ്‌ഥാന സര്‍ക്കാര്‍ ഗൗരവതരമായി പരിഗണിച്ചുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന പൊള്ളത്തരമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കാന്‍ കഴിയാത്തത് പെരുമാറ്റച്ചട്ടം മൂലമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവനയും വസ്‌തുതാ വിരുദ്ധമാണെന്നും അദ്ദേഹം തുറന്നടിച്ചു.
മന്നം ജയന്തി പൊതു അവധി ദിവസമാണെങ്കിലും നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്‌സ് ആക്റ്റിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന പൊതു അവധിയായിക്കൂടി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് 2017ലും 2018ലും രണ്ടുതവണ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇതിനൊന്നും അനുകൂല മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
പുതിയതായി അവധികളൊന്നും അനുവദിക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ പൊതുവായ നയമെന്നും ഈ സാഹചര്യത്തില്‍ ആവശ്യം പരിഗണിക്കാന്‍ നിര്‍വാഹമില്ലെന്നാണ് 2017ലെ ആദ്യ നിവേദനത്തിന് മറുപടി ലഭിച്ചത്. കേന്ദ്ര നിയമത്തിന് വിപരീതമായി 2018ല്‍ 18 അവധികള്‍ കൂടുതലായി അനുവദിച്ചെന്നും,ആ സാഹചര്യത്തിൽ ആവശ്യം അംഗീകരിക്കുവാന്‍ നിര്‍വാഹമില്ലെന്നും ആണ് രണ്ടാമത്തെ നിവേദനത്തിന് മറുപടി ലഭിച്ചത്.
ഈ വിഷയം സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചിരുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവനയിലെ പൊള്ളത്തരം ആര്‍ക്കും മനസിലാക്കാവുന്നതേ ഉള്ളുവെന്നും അദ്ദേഹം വിമര്‍ശിച്ചു. 10 മാസങ്ങള്‍ക്കു മുമ്പുതന്നെ മുന്നാക്ക സമുദായപട്ടിക ഉള്‍പ്പെടുന്ന മുന്നാക്ക സമുദായ കമ്മീഷന്‍ റിപ്പോര്‍ട് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് പെരുമാറ്റച്ചട്ടമാണ് പട്ടിക പ്രസിദ്ധീകരണത്തിന് തടസമായതെന്ന മുഖ്യമന്ത്രിയുടെ മറുപടി. ഈ മറുപടികൾ ഒന്നും വസ്‌തുതകള്‍ക്ക് നിരക്കുന്നതല്ല. എൻഎസ്എസിന് ആരോടും ശത്രുതയില്ല. ഉള്ള കാര്യം തുറന്നു പറയുമ്പോള്‍ പരിഭവിച്ചിട്ട് കാര്യമില്ലെന്നും സുകുമാരൻ നായർ പ്രസ്‌താവനയിലൂടെ അറിയിച്ചു.
National News: മാനനഷ്‌ടക്കേസ്; കങ്കണ റണൗട്ടിന് ജാമ്യം