ന്യൂഡെല്‍ഹി: യുപിയിലെ കൂട്ട ബലാല്‍സംഗം ഭയാനകമെന്നും ലജ്ജാകരമെന്നും പ്രതിപക്ഷപാര്‍ട്ടികള്‍. 2012ല്‍ നടന്ന നിര്‍ഭയ സംഭവത്തോടാണ് കോണ്‍ഗ്രസ് ഇതിനെ ഉപമിച്ചത്. എത്ര നിര്‍ഭയകള്‍ ആവര്‍ത്തിച്ചാലാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉണരുകയെന്ന് പാര്‍ട്ടി വക്‌താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ചോദിച്ചു. സ്‍ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ യുപി ഭരണകൂടത്തിന് ദുരുദ്ദേശ്യമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആരോപിച്ചു.
‘ഹത്രസ് വിഷയത്തില്‍ നീതിക്കുവേണ്ടിയുള്ള ശബ്‌ദം കേള്‍ക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. പകരം ഇരയുടെ നിലവിളിയെ അടിച്ചമര്‍ത്തി ഉദ്യോഗസ്‌ഥരെ സംരക്ഷിക്കുകയാണ് ചെയ്‌തത്. അതുപോലെ ബദ്വാനിലും ആവര്‍ത്തിച്ചു. പരാതി കേള്‍ക്കുകയോ സംഭവം നടന്ന സ്‌ഥലം പരിശോധിക്കാന്‍ തയാറാകുകയോ പോലും പൊലീസ് സ്‌റ്റേഷന്‍ ഓഫിസര്‍ തയാറായില്ല.’ പ്രിയങ്ക ട്വീറ്റ് ചെയ്‌തു.
ഉത്തര്‍പ്രദേശിലെ ബദ്വാന്‍ ജില്ലയിലാണ് 50കാരിയെ കൂട്ടബലാല്‍സംഗം ചെയ്‌ത് കൊലപ്പെടുത്തിയത്. അങ്കണവാടി ജീവനക്കാരിയായ സ്‍ത്രീയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വൈകിട്ട് ക്ഷേത്രത്തിലേക്ക് പോയപ്പോഴാണ് ഇവര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് മൃതദേഹം ക്ഷേത്രപുരോഹിതനും രണ്ട് അനുയായികളും ചേര്‍ന്ന് വീട്ടിലെത്തിച്ചുവെന്നാണ് കൊല്ലപ്പെട്ട സ്‍ത്രീയുടെ കുടുംബാംഗങ്ങള്‍ പറയുന്നത്.
Read also: 50കാരിയെ കൂട്ടബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തി; മൃതദേഹം വീട്ടിലെത്തിച്ചത് ക്ഷേത്ര പുരോഹിതൻ