ലഖ്‌നൗ: ഉത്തർപ്രദേശിലെ ബദ്വാൻ ജില്ലയിൽ 50കാരിയെ കൂട്ടബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തി. അങ്കണവാടി ജീവനക്കാരിയായ സ്‌ത്രീയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ജനുവരി മൂന്നാം തീയതി ഞായറാഴ്‌ചയായിരുന്നു സംഭവം.
വൈകിട്ട് ക്ഷേത്രത്തിലേക്ക് പോയപ്പോഴാണ് ഇവർക്ക് നേരെ ആക്രമണം ഉണ്ടായത്. തുടർന്ന് മൃതദേഹം ക്ഷേത്രപുരോഹിതനും രണ്ട് അനുയായികളും ചേർന്ന് വീട്ടിലെത്തിച്ചുവെന്നാണ് കൊല്ലപ്പെട്ട സ്‌ത്രീയുടെ കുടുംബാംഗങ്ങൾ പറയുന്നത്. മൃതദേഹം വീടിന് മുന്നിൽ കിടത്തിയ ശേഷം ഇവർ സ്‌ഥലം വിടുകയായിരുന്നു. ഇതോടെയാണ് കുടുംബത്തിന് ഇവരുടെ മേൽ സംശയം ശക്‌തമായത്. തുടർന്ന് തിങ്കളാഴ്‌ച പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് കേസെടുത്ത ശേഷം മൃതദേഹം പോസ്‌റ്റുമോർട്ടം ചെയ്‌തു. പിന്നീടാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ സ്‌ത്രീ കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞു. സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റതായും കാലിന് ഒടിവ് സംഭവിച്ചതായും റിപ്പോർട്ടിൽ വ്യക്‌തമാണെന്ന് ബദ്വാൻ ജില്ല സീനിയർ പോലീസ് സൂപ്രണ്ട് ശങ്കൽപ് ശർമ്മ പറഞ്ഞു.
ക്ഷേത്രത്തിലെ പുരോഹിതനും അനുയായിരിക്കലും ചേർന്ന് കൃത്യം നടത്തിയെന്ന് സ്‌ത്രീയുടെ മകൻ ആരോപിച്ചു. ഞായറാഴ്‌ച വൈകിട്ട് ക്ഷേത്രത്തിലേക്ക് പോയ ‘അമ്മ ഏറെ വൈകിയിട്ടും മടങ്ങിയെത്തിയില്ല. രാത്രി 11.30ഓടെയാണ് പുരോഹിതനും മറ്റുള്ളവരും ചേർന്ന് അമ്മയെ വീട്ടിലെത്തിച്ചത്. അമ്മയുടെ മൃതദേഹം വീടിന്റെ വാതിലിന് മുന്നിൽ കിടത്തിയ ശേഷം ഇവർ തിരക്കിട്ട് തിരികെ പോയി. പൂജാരിയോട് കാര്യം തിരക്കിയപ്പോൾ കിണറ്റിൽ വീണ് മരിച്ചെന്നായിരുന്നു പ്രതികരണം- മകൻ പറയുന്നു.
ഇയാളുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ പ്രതികൾക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും രണ്ട് പേരെ കഴിഞ്ഞ ദിവസം രാത്രി തന്നെ അറസ്‌റ്റ് ചെയ്‌തുവെന്നും പോലീസ് മേധാവി അറിയിച്ചു. പൂജാരി ഒളിവിലാണ്. അതേസമയം, താൻ നിരപരാധിയാണെന്ന് വിശദീകരിച്ച് കൊണ്ടുള്ള പൂജാരിയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രാർഥനക്ക് വന്ന സ്‌ത്രീ കിണറ്റിൽ വീണതാണെന്നും താൻ അടക്കമുള്ളവർ അവരെ രക്ഷപെടുത്തിയെന്നുമാണ് വീഡിയോയിൽ പറയുന്നത്. വീട്ടിൽ എത്തിച്ച സമയത്ത് സ്‌ത്രീക്ക് ജീവനുണ്ടായിരുന്നുവെന്നും ഇയാൾ വിശദീകരിക്കുന്നുണ്ട്.
Also Read: ആർഎസ്എസിനെയും മോഹൻ ഭാഗവതിനേയും തകർക്കുമെന്ന് പ്രസംഗം; കർഷക നേതാവിന് എതിരെ കേസ്