ന്യൂഡെൽഹി: ആർഎസ്എസിനും തലവൻ മോഹൻ ഭാഗവതിനും എതിരെ സംസാരിച്ച കർഷക നേതാവിന് എതിരെ കേസെടുത്ത് മധ്യപ്രദേശ് പോലീസ്. മഹാരാഷ്‌ട്രയിലെ കർഷക നേതാവ് അരുൺ ബങ്കറിന് എതിരെയാണ് ബേട്ടുൽ പോലീസ് കേസെടുത്തത്.
സെക്ഷൻ 505, 506 തുടങ്ങിയ ക്രിമിനൽ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ബിജെപി ബേട്ടുൽ ജില്ലാ പ്രസിഡണ്ട് ആദിത്യ ബബ്‌ള ശുക്ളയുടെ പരാതിയിലാണ് പോലീസ് നടപടി. സംഭവത്തിൽ ഇതുവരെ ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ല. നാഗ്‌പൂരിൽ നിന്ന് ഡെൽഹിയിലേക്ക് നടത്തിയ കർഷക റാലിക്കിടെ നടന്ന പ്രക്ഷോഭത്തിനിടെ ജീവൻ നഷ്‌ടമായ കർഷകർക്ക് ആദരാജ്‌ഞലി അർപ്പിക്കുകയും അരുൺ ബങ്കർ കർഷകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയും ചെയ്‌തിരുന്നു. ഇതിനിടെ മോദിയേയും ആർഎസ്എസിനേയും അരുൺ വിമർശിച്ചിരുന്നു.
കർഷകർക്ക് നേരെ മോദി വെടിയുണ്ടകൾ പ്രയോഗിക്കുകയാണെങ്കിൽ നാഗ്‌പൂരിലെ ആർഎസ്എസ് മന്ദിരവും ആർഎസ്എസ് തലവനെയും തകർക്കുമെന്നായിരുന്നു അരുൺ പറഞ്ഞത്. ഈ പരാമർശമാണ് കേസിന് അടിസ്‌ഥാനം.
പൊതുജനങ്ങളെ കൈയിലെടുത്ത് സമൂഹത്തിലെ ഐക്യവും സമാധാനവും തകർക്കാനാണ് അരുൺ ബങ്കറിന്റെ ശ്രമമെന്നും പോലീസ് ഉടനെ അറസ്‌റ്റ് ചെയ്യണമെന്നും ആദിത്യയുടെ പരാതിയിൽ പറയുന്നു. അതേസമയം, കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Read also: തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിച്ചാല്‍ ബിജെപിക്കൊപ്പം നില്‍ക്കും; യാക്കോബായ സഭ