പാലക്കാട്: ജില്ലയിലെ തൃത്താല, ആലൂരിന് സമീപം ചിറ്റപ്പുറത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി. പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന അബ്‌ദുറസാഖാണ് (സമദ്) ഇന്ന് രാവിലെ മരിച്ചത്. അബ്‌ദുൾ റസാഖിന്റെ ഭാര്യ സെറീന ചികിൽസയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇവരുടെ മകൻ സെബിൻ ഗുരുതര പരിക്കുകളോടെ ചികിൽസയിൽ തുടരുകയാണ്.
ഭാരത് ഗ്യാസ് ഏജൻസിയുടെ ഗ്യാസ് വിതരണ വാഹനത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്ന അബ്‌ദുറസാഖ് എന്ന സമദ് മലപ്പുറം ജില്ലയിലെ ആലങ്കോട് പ്രദേശത്തുകാരനാണ്. പഞ്ചായത്ത് ഉദ്യോഗസ്‌ഥനായിരുന്ന മുഹമ്മദ് എന്ന മാനുവിന്റെ കോട്ടേഴ്‌സിൽ വാടകക്കാണ് ഈ ദരിദ്ര കുടുംബത്തിന്റെ താമസം. രണ്ടു മക്കളൂം ഭാര്യയും ഉമ്മയുമായാണ് ഇദ്ദേഹം വാടക്കക് താമസിച്ചിരുന്നത്.
‘സമദ് നല്ലൊരു മനുഷ്യനായിരുന്നു. ജീവിക്കാനായി നെട്ടോട്ടം ഓടുന്ന ഒരു സാധാരണ മനുഷ്യൻ. ഈ നാട്ടിലെ എല്ലാവരുമായും സ്‌നേഹത്തിലായിരുന്നു. രണ്ടു കുട്ടികളും ഉമ്മയും ഉൾപ്പെടുന്ന കുടുംബത്തിന്റെ അത്താണിയായിരുന്നു സമദ്. അദ്ദേഹം മരിച്ചത് വലിയ ദുരന്തമാണ്. ഈ ദരിദ്ര കുടുംബത്തിന് ഇനി ജീവിതം എങ്ങിനെ മുന്നോട്ടു കൊണ്ടുപോകുമെന്ന് അറിയില്ല. പിതാവിന്റെയും മാതാവിന്റെയും മരണം ഈ കുട്ടികൾ എങ്ങിനെ താങ്ങുമെന്നോ വാടകക്കാരായ ഇവരെങ്ങിനെ ഇനി ജീവിക്കുമെന്നോ ഒരു പിടിയുമില്ല ‘-നാട്ടുകാരനും പൊതുപ്രവർത്തകനുമായ എംടി ഉമർ പറഞ്ഞു.
പാചകത്തിനിടെയാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പരുക്ക് പറ്റിയത്. ബുധനാഴ്‌ച രാവിലെ എട്ടോടെയാണ് സംഭവം. മൂന്നുപേരെയും തൃശൂര്‍ മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ സെബിന്റെ മാതാവും പിതാവുമായ സമദുമാണ് കഴിഞ്ഞ ദിവസവും ഇന്നുമായി മരണപ്പെട്ടത്.
സംഭവ സമയത്ത് വീട്ടില്‍ ദമ്പതികളുടെ 15 കാരിയായ മൂത്ത മകളും ഉമ്മയും ഉണ്ടായിരുന്നു. മകൾ അപകടം നടക്കുന്ന സമയത്ത് വീടിന് പുറത്തായിരുന്നു. ഉമ്മ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും പൊള്ളലേറ്റിട്ടില്ല. പട്ടാമ്പി ഫയര്‍ ഫോഴ്‌സ് വീട്ടിലെത്തിയാണ് തീയണച്ചത്. ഗ്യാസ് ലീക്കിങ്ങുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്നുണ്ട്. തൃത്താല പൊലീസ് സംഭവത്തിൽ ക്രൈം നമ്പർ 557 ആയി കേസെടുക്കുകയും ചെയ്‌തിട്ടുണ്ട്.
Most Read: ഭരണകൂടത്തെ വെല്ലുവിളിച്ച പോപ്പുലർ ഫ്രണ്ട് ഹർത്താൽ; ഞെട്ടലോടെ ഹൈക്കോടതി