കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ആറ് പെണ്‍കുട്ടികൾ ചാടിപ്പോയ സംഭവത്തിൽ പ്രത്യേക സംഘം ഇന്ന് റിപ്പോർട് നൽകും. ചിൽഡ്രൻസ് ഹോമിന് സുരക്ഷാ വീഴ്‌ച ഉണ്ടായിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ആവശ്യത്തിന് സുരക്ഷാ ജീവനക്കാരോ, സിസിടിവി ക്യാമറകളോ സ്‌ഥാപനത്തിൽ ഇല്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണർക്ക് സമർപ്പിക്കുന്ന റിപ്പോർട് ഇന്ന് സർക്കാറിന് കൈമാറും.
പോലീസ്, ബാലക്ഷേമ സമിതി അംഗങ്ങൾ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് വെള്ളിമാടുകുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ വിശദ പരിശോധന നടത്തി റിപ്പോർട് തയ്യാറാക്കിയത്. നേരത്തെ സംഭവത്തിൽ അന്വേഷണം നടത്തിയ വനിതാ ശിശുവികസന വകുപ്പിന്റെ റിപ്പോർട് അനുസരിച്ച് ചിൽഡ്രൻസ് ഹോം സൂപ്രണ്ടിനും പ്രൊട്ടക്ഷൻ ഓഫിസർ ഇൻസ്‌റ്റിറ്റ്യൂഷൻ കെയറിനുമെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു. ഇരുവരെയും സ്‌ഥലം മാറ്റുകയാണ് ചെയ്‌തത്.
ജനുവരി 26ന് ആണ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ആറ് പെൺകുട്ടികൾ ഒളിച്ച് കടന്നത്. കാണാതായ ആറുപേരിൽ രണ്ടു പേരെ ബെംഗളൂരുവിൽ നിന്നും നാല് പേരെ മലപ്പുറം എടക്കരയിൽ നിന്നുമാണ് കണ്ടെത്തിയത്. ബാലമന്ദിരത്തിലെ മോശം സാഹചര്യം കാരണമാണ് പുറത്തുകടക്കാൻ ശ്രമം നടത്തിയതെന്ന് കുട്ടികൾ മൊഴി നൽകിയിരുന്നു. ബെംഗളൂരുവിൽ നിന്ന് പിടിയിലായ കുട്ടികൾക്കൊപ്പം രണ്ട് യുവാക്കളെയും പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇവർക്കെതിരെ പോക്‌സോ വകുപ്പുകൾ പ്രകാരം കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു.
Most Read: മുതുമല ഉൾപ്പടെയുള്ള മേഖലയിൽ വന്യജീവി സർവേ ആരംഭിച്ചു