കൊച്ചി: യുഎഇ കോണ്‍സല്‍ ജനറലിന്റെ നിര്‍ദേശപ്രകാരമാണ് സ്വപ്‌നക്കും സന്ദീപിനും പണം നൽകിയതെന്ന് യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ പറയുന്നു. ലൈഫ് മിഷന്‍ ഫ്‌ളാറ്റുകളുടെ കരാര്‍ ലഭിച്ചതിനുള്ള കമ്മീഷൻ ആയിരുന്നു ഇതെന്നും സന്തോഷ് വ്യക്‌തമാക്കുന്നു.
മൂന്ന് കോടി 80 ലക്ഷം രൂപ കോൺസുലേറ്റ് ജീവനക്കാരനും ഈജിപ്ഷ്യൻ പൗരനുമായ ഖാലിദാണ് കൈപ്പറ്റിയത്. കോൺസുലേറ്റ് ജനറലാണ് പണം സ്വപ്‌ന വഴി ആവശ്യപ്പെട്ടത്. കോൺസുലേറ്റിന്റെ ഔദ്യോഗിക വാഹനത്തിലാണ് ഇതിനായി വന്നത്. കാവടിയാറിലെ കഫേ കോഫി ഡേയിൽ വച്ചാണ് പണം കൈമാറിയത്. 68 ലക്ഷം സന്ദീപ് നായരുടെ കമ്പനിക്ക് കൈമാറി; സന്തോഷ് കൂട്ടിച്ചേർത്തു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് ഐ ഫോണ്‍ നല്‍കിയെന്നും സന്തോഷ് ഈപ്പന്‍ പറയുന്നു. സിബിഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് വെളിപ്പെടുത്തല്‍. പണത്തിനു പുറമെ സ്വപ്‌നക്ക് അഞ്ച് ഫോണുകളും നൽകി. ഇതിലൊന്ന് കോണ്‍സുലേറ്റിലെ ചടങ്ങില്‍ സ്വപ്‌ന ചെന്നിത്തലക്ക് നല്‍കുകയായിരുന്നു. ഫോണ്‍ വാങ്ങിയതിന്റെ ബില്‍ സന്തോഷ് കോടതിക്ക് കൈമാറി.
Related Read: രഹസ്യ മൊഴി പകർപ്പ് വേണം; സ്വപ്‌നയുടെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
എന്നാൽ, ഐ ഫോണ്‍ നല്‍കിയെന്ന യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് നിഷേധിച്ചു. ഫോണ്‍ കൈപ്പറ്റിയിട്ടില്ല എന്നാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ നിന്നുള്ള ഔദ്യോഗിക പ്രതികരണം.