വയനാട് : ജില്ലയിലെ പനമരം പഞ്ചായത്തിൽ എസ്ടി വിഭാഗത്തിന് ‘പെണ്ണാട് പദ്ധതി’ വഴി നൽകിയ ആടുകൾ ഒന്നൊന്നായി ചത്തു വീഴുന്നു. 5 ദിവസം മുൻപാണ് ഇവിടെ പദ്ധതിയുടെ ഭാഗമായി ആടുകളെ വിതരണം ചെയ്‌തത്. പനമരം പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്‌തമായാണ് എസ്‌ടി വിഭാഗങ്ങൾക്ക് ‘പെണ്ണാട് പദ്ധതി’ പ്രകാരം ആടുകളെ വിതരണം ചെയ്‌തത്. തുടർന്ന് കഴിഞ്ഞ 2 ദിവസത്തിനുള്ളിൽ ചെമ്പോട്ടി, പൂപ്പാളി പുത്തങ്ങാടി, പാതിരിയമ്പം കോളനികളിൽ വിതരണം ചെയ്‌ത 6 ആടുകളാണ് കൂട്ടത്തോടെ പകർച്ചവ്യാധി പിടിപെട്ട് ചത്തു വീണത്.
പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നതിനായി രാജസ്‌ഥാനിൽ നിന്നുമാണ് ആടുകളെ ഇറക്കുമതി ചെയ്‌തതെന്ന് അധികൃതർ പറയുന്നു. 330 രൂപ ചിലവിലാണ് ഓരോ ആളുകൾക്കും ആടിനെ ലഭിച്ചത്. തുടക്കത്തിൽ ഒരാടിനാണ് ഇവിടെ രോഗബാധ ഉണ്ടായത്. തുടർന്ന് മറ്റ് ആടുകളിലേക്കും ഇത് വ്യാപിക്കുകയായിരുന്നു. കലശലായ ചുമ, കണ്ണ് പീളകെട്ടി അടയുക, വായിൽ നിന്നു നുരയും പതയും ഒഴുകുക, വയറിളക്കം, പല്ലുകടി എന്നിവയാണ് രോഗലക്ഷണങ്ങൾ. ഇവ പ്രകടമായി മണിക്കൂറുകൾക്കകം തന്നെ ആടുകൾ പിടഞ്ഞു വീണ് ചാകുകയാണെന്നും കോളനി നിവാസികൾ പറയുന്നു.
ആടുകളിൽ പടർന്നു പിടിക്കുന്ന രോഗം കോളനിയിലെ മറ്റ് മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പടർന്നു പിടിക്കുമോ എന്ന ഭീതിയിലാണ് നിലവിൽ കോളനി നിവാസികൾ. രോഗവിവരം അധികൃതരെ അറിയിച്ചെങ്കിലും വേണ്ട നടപടിയെടുക്കാൻ തയാറാകുന്നില്ലെന്നും കോളനിവാസികൾ പരാതി ഉന്നയിക്കുന്നുണ്ട്. അതേസമയം തന്നെ ഗുണനിലവാരമുള്ള ആടുകളെ നൽകുക എന്ന ലക്ഷ്യത്തോടെ അന്യസംസ്‌ഥാനത്തു നിന്ന് കൊണ്ടുവന്ന ആടുകളെ ഇൻഷുർ ചെയ്‌തതിന് ശേഷമാണു വിതരണം ചെയ്‌തതെന്നും, കാലാവസ്‌ഥയിലുണ്ടായ മാറ്റമാണ് ആടുകൾക്ക് രോഗം പിടിപെടാൻ കാരണമെന്നും അധികൃതർ വ്യക്‌തമാക്കി. രോഗം മൂലം ചത്ത ആടുകൾക്ക് പകരം ആടിനെ കൊടുക്കാനുള്ള നടപടി ഉടൻ തന്നെ സ്വീകരിക്കുമെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്.
Read also : സ്വർണവില വീണ്ടും താഴോട്ട്; പവന് 240 രൂപ കുറഞ്ഞു