തിരുവനന്തപുരം: നീണ്ട 28 വർഷത്തെ പോരാട്ടത്തിനൊടുവിൽ വെറും 5 നിമിഷം കൊണ്ട് നീതി നടപ്പാക്കി തിരുവനന്തപുരം സിബിഐ കോടതി. അഭയ കൊലക്കേസിൽ ഫാദർ കോട്ടൂരും സിസ്‌റ്റർ സെഫിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷാ വിധി നാളെയാണ്.
ഏറ്റവും ദൈർഘ്യമേറിയ അന്വേഷണങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കുമാണ് വർഷങ്ങളോളം കേരളം സാക്ഷ്യം വഹിച്ചത്. ഇത്രയും വർഷങ്ങൾക്ക് ഒടുവിലെങ്കിലും സിസ്‌റ്റർ അഭയക്ക് നീതി ലഭിക്കണമെന്ന പ്രാർഥനയോടെയാണ് സംസ്‌ഥാനം കോടതി വിധിയെ ഉറ്റുനോക്കിയത്. കൃത്യം 11 മണിയോടെ കോടതി നടപടികൾ ആരംഭിച്ചിരുന്നു. അധികം വൈകാതെ തന്നെ നടപടികൾ പൂർത്തിയാക്കി കോടതി വിധി പ്രസ്‌താവിച്ചു. ഫാ.കോട്ടൂരും സിസ്‌റ്റർ സെഫിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തെളിവ് നശിപ്പിച്ചെന്ന കുറ്റവും തെളിഞ്ഞു.
വിധി കേട്ട സിസ്‌റ്റർ സെഫി കോടതിയിൽ നിന്ന് പ്രാർഥിക്കുകയാണ് ചെയ്‌തത്. അതേസമയം, കോടതിയിൽ നിന്ന് പുറത്ത് വന്ന് മാദ്ധ്യമങ്ങളോട് പ്രതികരിച്ച ഫാ.കോട്ടൂർ താൻ നിരപരാധിയാണെന്ന് ആവർത്തിച്ചു. ‘ദൈവമാണ് തന്റെ കോടതി. ദൈവത്തിന്റെ പദ്ധതി അനുസരിച്ച് പ്രവർത്തിക്കുന്നു. ദൈവം കൂടെയുള്ളപ്പോൾ എന്തിന് പേടിക്കണം‘- കോട്ടൂർ പറഞ്ഞു.
Also Read: ജഡ്‌ജിക്കും ഒപ്പം നിന്നവർക്കും നന്ദി; സിസ്‌റ്റർ അഭയയുടെ സഹോദരൻ
ഫാ.കോട്ടൂരിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും സിസ്‌റ്റർ സെഫിയെ അട്ടക്കുളങ്ങര ജയിലിലേക്കുമാണ് മാറ്റുന്നത്.