തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ ഒന്നാം പ്രതി സരിത്ത് ഉള്‍പ്പെടെ നാലു പ്രതികള്‍ ഇന്ന് ജയിൽ മോചിതരാകും. പൂജപ്പുര സെൻട്രൽ ജയിലിലുള്ള പ്രതികള്‍ക്കെതിരായ കോഫപോസയുടെ കാലാവധി ഇന്ന് അവസാനിക്കും. എൻഐഎ കേസുള്‍പ്പെടെ മറ്റ് എല്ലാ കേസുകളിലും സരിത്ത്, റമീസ്, ജലാൽ, മുഹമ്മദ് ഷാഫി എന്നിവർക്ക് ജാമ്യം ലഭിച്ചിരുന്നു. ഒരു വർഷത്തിലേറെയായി സരിത്ത് ജയിലാണ്.
നയതന്ത്രചാനൽ വഴി സ്വർണം കടത്തിയത് കസ്‌റ്റംസ് ആദ്യം അറസ്‌റ്റ് ചെയ്യുന്നത് യുഎഇ കോണ്‍സിലേറ്റിലെ മുൻ ഉദ്യോഗസ്‌ഥനായ സരിത്തിനെയാണ്. സ്വർണ കടത്തിലെ മുഖ്യ ആസൂത്രകൻ സരിത്തെന്നാണ് കസ്‌റ്റംസ്, എൻഐഎ ഏജൻസികളുടെ കണ്ടെത്തൽ. സരിത്തിന്റെ സുഹൃത്തുക്കളും കൂട്ടു പ്രതികളുമായ സ്വപ്‌ന, സന്ദീപ് നായർ എന്നിവർ നേരത്തെ ജയിലിൽ നിന്നും ഇറങ്ങിയിരുന്നു. ഇതോടെ സ്വർണക്കടത്തിലെ പ്രധാന പ്രതികളെല്ലാം ജയിലിന് പുറത്തായി.
ജാമ്യ ഇളവ് തേടി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നൽകിയ ഹരജിയിൽ എറണാകുളം പ്രിൻസിപ്പിൾ സെഷൻസ് കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. മുൻകൂർ അനുമതിയില്ലാതെ എറണാകുളം വിട്ടുപോകരുതെന്ന് ജാമ്യ വ്യവസ്‌ഥയിൽ ഇളവ് തേടിയാണ് സ്വപ്‌ന കോടതിയെ സമീപിച്ചത്. വീട് തിരുവനന്തപുരത്താണെന്നും അവിടെപ്പോകാൻ അനുവദിക്കണം എന്നുമാണ് ആവശ്യം. ഹരജി ഇന്നലെ പരിഗണിച്ച കോടതി വിധിപറയാൻ മാറ്റുകയായിരുന്നു.
Read Also: ഇന്ധന വില; സിപിഎമ്മിന്റെ സംസ്‌ഥാന വ്യാപക പ്രതിഷേധം ഇന്ന്