കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ റബിൻസ് പിടിയിൽ. നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ ഫൈസൽ ഫരീദിനൊപ്പം പ്രവർത്തിച്ചത് മൂവാറ്റുപുഴ സ്വദേശിയായ റബിൻസാണെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സ്വർണക്കടത്തിലെ മുഖ്യ സൂത്രധാരൻമാരിൽ ഒരാളാണ് റബിൻസ്. യുഎഇയിൽ നിന്ന് നയതന്ത്ര പാഴ്‌സൽ ഫൈസലിന്റെ പേരിൽ അയച്ചത് റബിൻസാണ്. യുഎഇ നയതന്ത്ര കാര്യാലയത്തിലും ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നേരത്തെ യുഎഇയിൽ പിടിയിലായ ഇയാളെ അവിടെനിന്ന് നാടുകടത്തുകയായിരുന്നു. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് പിടിക്കപ്പെട്ടതോടെയാണ് അന്വേഷണം റബിൻസിലേക്ക് നീങ്ങിയത്. തുടർന്ന് യുഎഇ ഭരണകൂടം ഇയാളെ അറസ്‌റ്റ് ചെയ്‌തിരുന്നു. കുറ്റവാളികളെ കൈമാറുന്ന ഉടമ്പടി പ്രകാരമാണ് യുഎഇ റബിൻസിനെ ഇന്ത്യയിലേക്ക് നാടുകടത്തിയത്. ഏറെ പരിശ്രമത്തിന് ശേഷമാണ് അന്വേഷണ ഏജൻസികൾ ഇയാളെ നാട്ടിലെത്തിച്ചത്.
Also Read: സ്വർണക്കടത്ത്; അന്വേഷണം ഉന്നതരിലേക്ക് എത്തുന്നില്ല; മുല്ലപ്പള്ളി രാമചന്ദ്രൻ
എയർ ഇന്ത്യ വിമാനത്തിൽ വൈകിട്ട് 4.25ഓടെയാണ് റബിൻസ് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. ഇവിടുത്തെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം എൻഐഎ ഇയാളെ കസ്‌റ്റഡിയിലെടുക്കും. ഫൈസൽ ഫരീദ് അടക്കമുള്ള 5 പേരാണ് കേസുമായി ബന്ധപ്പെട്ട് യുഎഇയിൽ അറസ്‌റ്റിലായത്. ഇവരെയും വൈകാതെ നാട്ടിലെത്തിക്കാനാകുമെന്ന് അന്വേഷണ സംഘം പറയുന്നു.