തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അന്വേഷണ പുരോഗതി വിലയിരുത്താൻ അടിയന്തര യോഗം ചേർന്ന് എൻഐഎ സംഘം. കേസിന്റെ ഭാഗമായി കൂടുതൽ പേരെ വൈകാതെ തന്നെ ചോദ്യം ചെയ്യാനും, അന്വേഷണത്തിന്റെ വേഗം കൂട്ടാനും യോഗത്തിൽ തീരുമാനമായി. കഴിഞ്ഞ കുറച്ചു നാളുകളായി അന്വേഷണത്തിന്റെ വേഗത കുറഞ്ഞുവെന്ന തരത്തിലുള്ള വിമർശനങ്ങൾ പല കോണിൽ നിന്നും ഉയർന്നിരുന്നു. തുടർന്നാണ് കേസിന്റെ പുരോഗതി വിലയിരുത്താനും നിഗമനങ്ങളും കണ്ടെത്തലുകളും വിശദമായി പരിശോധിക്കാനും അടിയന്തര യോഗം ചേർന്നത്.
കൂടുതൽ പേരെ വരും നാളുകളിൽ ചോദ്യം ചെയ്യേണ്ടി വരുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം. കേസിലെ മുഖ്യ പ്രതിയായ കെ.ടി. റമീസിന്റെ ഇടപാടുകൾ തേടിയുള്ള അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു കഴിഞ്ഞു. ഇത് കണ്ടെത്തിയാൽ കേസിനു കൂടുതൽ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.
യുഎഇ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ സുപ്രധാന കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ട് എന്നാണ് സൂചനകൾ. ദുബായ് ജയിലിൽ കഴിയുന്ന ഫൈസൽ ഫാരീദിനെ വിശദമായി ചോദ്യം ചെയ്യാൻ കഴിയാത്തതാണ് അന്വേഷണ സംഘത്തെ അലട്ടുന്നത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന റബിൻസണെയും എൻഐഎക്ക് കസ്റ്റഡിയിൽ ലഭിച്ചിട്ടില്ല. ഫൈസൽ ഫരീദിന്റെയും റബിൻസണിന്റെയും സൗഹൃദ വലയത്തിൽ പെട്ട പലരും എൻഐഎയുടെ നിരീക്ഷണത്തിലാണ്.