കോഴിക്കോട്: ധനകാര്യ മന്ത്രി തോമസ് ഐസക്കിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. സ്വർണക്കടത്തിന് പിന്നിൽ പ്രവർത്തിച്ചവർ കിഫ്ബിയിലും ഇടപെട്ടെന്ന് സുരേന്ദ്രൻ ആരോപിച്ചു.
തോമസ് ഐസക്കിന് സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്‌നാ സുരേഷുമായി അടുത്ത ബന്ധമുണ്ടെന്നും അതെന്ത് ബന്ധമാണെന്ന് മന്ത്രി തന്നെ വ്യക്‌തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ‘കിഫ്ബിയുടെ പല കാര്യത്തിലും തോമസ് ഐസക്ക് ശിവശങ്കറുമായും സ്വപ്‌നാ സുരേഷുമായും ചർച്ച നടത്തിയിട്ടുണ്ട്. നിഷേധിക്കാൻ ഐസക്കിന് സാധിക്കുമോ? സ്വപ്‌നാ സുരേഷിന്റെ ടെലിഫോണുകൾ പരിശോധിച്ചാൽ വ്യക്‌തമായ വിവരങ്ങൾ ലഭിക്കും. തോമസ് ഐസക്കും സ്വപ്‌നയുമായി വളരെ അടുത്ത ബന്ധമാണ്. ശിവശങ്കറുമായി ചേർന്ന് ചില കളികൾ അവർ കളിച്ചിട്ടുണ്ട്’- സുരേന്ദ്രൻ പറയുന്നു.
സംസ്‌ഥാനത്തെ പ്രധാനപ്പെട്ട പദ്ധതികളുടെ പേരിലുള്ള എല്ലാ അഴിമതികളിലും സ്വർണക്കടത്ത് സംഘത്തിന് പങ്കുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയോടൊപ്പം സംസ്‌ഥാനത്തെ പല മന്ത്രിമാരും ഇതിന് കൂട്ടുനിന്നു എന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്. അതിലൊരു തെളിവ് തോമസ് ഐസക്കാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ജനങ്ങളുടെ നികുതിപ്പണം വിഴുങ്ങിയ ശേഷം താത്വിക അവലോകനം നടത്തുകയാണ് ധനമന്ത്രിയെന്ന് സുരേന്ദ്രൻ വിമർശിച്ചു. കേസിൽ ഒരുപാട് സിപിഎം മന്ത്രിമാർക്ക് ബന്ധമുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിശദീകരണം നൽകേണ്ടത് തോമസ് ഐസക്കാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.