കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ സംഭവത്തിൽ സിനിമാ നിർമാതാവിന്റെ വീട്ടിലും കസ്‌റ്റംസ് പരിശോധന. സിനിമാ നിർമാതാവ് സിറാജുദ്ദീന്റെ വീട്ടിലാണ് കസ്‌റ്റംസ് പ്രിവന്റീവ് സംഘം പരിശോധന നടത്തിയത്. തൃക്കാക്കര മുനിസിപ്പൽ വൈസ് ചെയർമാന്റെ മകനും ഇയാളും ചേർന്ന് സ്വർണം കടത്തിയെന്ന സൂചനയെ തുടർന്നാണ് റെയ്‌ഡ്.
നിർമാതാവിന് സ്വർണക്കടത്തിൽ നിർണായക പങ്കുണ്ടെന്നാണ് വിവരം. വാങ്ക്, ചാർമിനാർ തുടങ്ങിയ സിനിമകളുടെ നിർമാതാവാണ് സിറാജുദ്ദീൻ. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ രണ്ടര കിലോ സ്വർണമാണ് പിടികൂടിയത്. ഗൾഫിൽ നിന്ന് കൊച്ചി തൃക്കാക്കരയിലെ വിലാസത്തിൽ ഇറക്കുമതി ചെയ്‌ത യന്ത്രത്തിനുള്ളിൽ നിന്നാണ് കസ്‌റ്റംസ് ഉദ്യോഗസ്‌ഥർ സ്വർണം പിടിച്ചെടുത്തത്.
തൃക്കാക്കര തുരുത്തേൽ എന്റർപ്രൈസസിന്റെ ഉടമ കൂടിയായ സിറാജുദ്ദീന്റെ പേരിലാണ് നെടുമ്പാശ്ശേരി എയർ കാർഗോ കോംപ്‌ളക്‌സിൽ യന്ത്രം എത്തിയത്. സംശയം തോന്നിയ കസ്‌റ്റംസ് അധികൃതർ യന്ത്രം പരിശോധിച്ചപ്പോൾ സ്വർണം കണ്ടെത്തുകയായിരുന്നു. ഗ്യാസ് കട്ടറടക്കം ഉപയോഗിച്ച് യന്ത്രം പൊളിച്ചാണ് ഉദ്യോഗസ്‌ഥർ സ്വർണം പുറത്തെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് യന്ത്രം കൈപ്പറ്റാനെത്തിയ സിറാജുദ്ദീന്റെ ഡ്രൈവറെ കസ്‌റ്റംസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ വീട്ടിൽ കസ്‌റ്റംസിന്റെ പരിശോധന. വൈസ് ചെയർമാൻ കെകെ ഇബ്രാഹീംകുട്ടിയുടെ വീട്ടിലും തുടർന്ന് പരിശോധന നടത്തി. ഇതിന് പിന്നാലെയാണ് സിറാജുദ്ദീന്റെ വീട്ടിൽ കസ്‌റ്റംസ് റെയ്‌ഡ് നടത്തിയത്.
Most Read: തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ വീട്ടിൽ കസ്‌റ്റംസ് പരിശോധന