കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിൽ പിടിയിലായ അർജുൻ ആയങ്കിയെ തെളിവെടുപ്പിനായി കണ്ണൂരിലേക്ക് കൊണ്ടുപോയി. പുലർച്ചെ 3.30നാണ് കസ്‌റ്റംസ് സംഘം അർജുനുമായി കൊച്ചിയിൽ നിന്ന് കണ്ണൂരിലേക്ക് തിരിച്ചത്. അർജുന്റെ വീട്ടിൽ അടക്കം എത്തിച്ച് തെളിവെടുക്കും.
ഇയാളിൽ നിന്ന് നഷ്ടപ്പെട്ടെന്ന് പറയുന്ന സ്മാർട്ട് ഫോൺ വീണ്ടെടുക്കുകയാണ് ലക്ഷ്യം. ഇതിലെ വാട്സ്ആപ്പ് ചാറ്റുകളും വോയ്സ് ക്ളിപ്പുകളും കേസിൽ വഴിത്തിരിവാകും എന്നാണ് കസ്‌റ്റംസ് പ്രതീക്ഷിക്കുന്നത്. സ്വർണക്കടത്തിന് അർജുനു കീഴിൽ കൂടുതൽ യുവാക്കൾ പ്രവർത്തിച്ചിരുന്നു. ഇവരിലേക്കും അന്വേഷണം നീളുമെന്നാണ് വിവരം. സ്വർണക്കടത്തിന്റെ പ്രവർത്തനരീതി പുറത്തു കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതി അര്‍ജുനെ ഈ മാസം ആറുവരെയും മുഹമ്മദ് ഷഫീഖിനെ അഞ്ചുവരെയും കസ്‌റ്റംസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ഇത് അവസാനിക്കും മുമ്പ് പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ് അന്വേഷണസംഘം.
Read also: വൈദ്യുതി ബില്ല് കുടിശിക; അടച്ചില്ലെങ്കിൽ കണക്ഷൻ വിഛേദിക്കാൻ തീരുമാനം