തിരുവനന്തപുരം : സംസ്‌ഥാനത്ത് വൈദ്യുതി ബില്ലിൽ കുടിശിക വരുത്തിയ ഉപഭോക്‌താക്കളുടെ കണക്‌ഷൻ വിഛേദിക്കുന്നത് സംബന്ധിച്ച് ഉടൻ തന്നെ നോട്ടീസ് നൽകാൻ തീരുമാനം. നിലവിൽ സംസ്‌ഥാനത്ത് മിക്ക ഇടങ്ങളിലും ലോക്ക്ഡൗൺ തുടരുന്നതിനിടയിലാണ് പുതിയ തീരുമാനം. കുടിശിക പിരിക്കാതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് അറിയിച്ചാണ് കെഎസ്ഇബി ബോർഡ് തീരുമാനമെടുത്തത്.
നിലവിൽ ഇത് സംബന്ധിച്ച് എക്‌സിക്യൂട്ടീവ് എഞ്ചിനിയർമാർക്ക് ഫോൺ സന്ദേശമായി അറിയിപ്പ് നൽകിയിട്ടുണ്ട്. ഉപഭോക്‌താക്കൾക്ക് നൽകുന്ന നോട്ടീസിൽ 15 ദിവസത്തെ കാലാവധിയാണ് നൽകുന്നത്. അതിന് ശേഷവും കുടിശിക അടക്കാത്തവരുടെ വൈദ്യുതി വിഛേദിക്കുമെന്ന് ബോർഡ് അധികൃതർ വ്യക്‌തമാക്കി. ലോക്ക്ഡൗൺ കാലമായതിനാൽ ബില്ല് അടക്കാതിരുന്നാൽ കണക്ഷൻ വിഛേദിക്കില്ലെന്ന് സർക്കാർ നേരത്തെ ഉറപ്പ് നൽകിയിരുന്നു.
കഴിഞ്ഞ ലോക്ക്ഡൗൺ സമയത്തും കുടിശിക അടക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അതിനെ തുടർന്ന് ഉണ്ടായ പ്രതിഷേധങ്ങളിൽ തീരുമാനം പിൻവലിക്കുകയും ബില്ല് അടക്കാൻ സാവധാനം അനുവദിക്കുകയും ചെയ്‌തിരുന്നു. ഉപഭോക്‌താക്കൾ ആവശ്യപ്പെട്ടാൽ ഇത്തവണയും തുക അടക്കാൻ സാവകാശം നൽകുകയോ തവണകൾ അനുവദിക്കുകയോ ചെയ്യുമെന്ന് അധികൃതർ വ്യക്‌തമാക്കി. അനിശ്‌ചിതമായി തുക അടക്കാതിരുന്നാൽ ബോർഡിന് മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
Read also : എല്ലാ കോവിഡ് മരണങ്ങളും സർക്കാർ പട്ടികയിൽ; നിർദ്ദേശം നൽകി ആരോഗ്യമന്ത്രി