തിരുവനന്തപുരം: കോവിഡ് മരണങ്ങളെല്ലാം പുനഃപരിശോധിക്കാൻ ഒരുങ്ങി സർക്കാർ. ഔദ്യോഗിക പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട കോവിഡ് മരണങ്ങളുണ്ടെങ്കിൽ മൂന്ന് ദിവസത്തിനകം റിപ്പോർട് ചെയ്യാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ഡിഎംഒമാർക്ക് നിർദ്ദേശം നൽകി. വീട്ടിൽവെച്ചുണ്ടായ കോവിഡ് മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തും.
ഇന്ന് മുതലുള്ള കോവിഡ് മരണങ്ങൾ ആശുപത്രികൾ 24 മണിക്കൂറിനുള്ളിൽ റിപ്പോർട് ചെയ്യണം. പേര് ഉൾപ്പെടുത്തിയുള്ള പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. ആശുപത്രികൾ ആരോഗ്യവകുപ്പിലേക്ക് കൈമാറുന്ന രോഗവിവരം സംബന്ധിക്കുന്ന മെഡിക്കൽ ബുള്ളറ്റിനിൽ കോവിഡ് പോസിറ്റീവ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ കോവിഡ് മരണമായി കണക്കാക്കി റിപ്പോർട് ചെയ്യണമെന്നും മന്ത്രി ഉന്നതതല യോഗത്തിൽ നിർദ്ദേശിച്ചു.
രോഗിയുടെ ബന്ധുക്കൾക്ക് ജില്ലാ മെഡിക്കൽ ഓഫിസറുമായി ബന്ധപ്പെടാനും പരാതികൾ ഉന്നയിക്കാനും വരും ദിവസങ്ങളിൽ സംവിധാനമൊരുക്കും. ഡിസംബറോടെ നിർത്തിയ പേരുവിവരങ്ങൾ പരസ്യപ്പെടുത്തുന്നത് ഇന്ന് മുതൽ വീണ്ടും ആരംഭിക്കും.
സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം നഷ്‌ടപരിഹാര സാധ്യത തെളിഞ്ഞതോടെ സർക്കാരിന്റെ കോവിഡ് മരണപട്ടികയിൽ ആരൊക്കെ എന്നത് സംബന്ധിച്ച് വൻ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഔദ്യോഗിക കണക്കുകൾ പുറത്തുവിടുന്നതോടെ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് പരാതി ഉന്നയിക്കാനാകും.
ജില്ലകൾക്ക് മരണക്കണക്കുകൾ ഏറ്റവും വേഗത്തിൽ രേഖപ്പെടുത്തേണ്ടിയും വരും. മരണക്കണക്കുകൾ സർക്കാർ പൂഴ്‌ത്തുന്നുവെന്ന വ്യാപക വിമർശനം ഉയർന്നതോടെ മുഖ്യമന്ത്രിയുടെ കൂടെ അനുവാദത്തോടെയാണ് ഒഴിവാക്കപ്പെട്ടവരെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള ആരോഗ്യവകുപ്പിന്റെ നീക്കം.
Also Read: സംസ്‌ഥാനത്ത് കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തും