ന്യൂഡെൽഹി: സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോർസ്‌മെന്റ് ഡയറക്‌ടറേറ്റ് സമർപ്പിച്ച ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. രാഷ്‌ട്രീയ രംഗത്തുള്ളവരെ കുറിച്ചടക്കം അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ ശിവശങ്കർ പുറത്തുള്ളത് അന്വേഷണത്തെ ബാധിക്കുമെന്ന് കാട്ടിയാണ് ഇഡിയുടെ ഹരജി.
ശിവശങ്കറിൽ നിന്ന് അറിയാനുള്ള വിവരങ്ങൾ കിട്ടിയെങ്കിലും അന്വേഷണം പൂര്‍ത്തിയായിട്ടില്ല. അതിനാൽ ഹൈക്കോടതി വിധി അടിയന്തരമായി റദ്ദാക്കണമെന്നും ഇഡി ആവശ്യപ്പെടുന്നു.
കേസിൽ എം ശിവശങ്കര്‍ തടസ ഹരജി നൽകിയിട്ടുണ്ട്. ഇഡിയുടെ ഹരജി ജസ്‌റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ഒക്‌ടോബര്‍ 28നാണ് എം ശിവശങ്കറിനെ ഇഡി അറസ്‌റ്റ് ചെയ്‌തത്.
കേസിൽ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ ജനുവരി 25ന് ആരോഗ്യ പ്രശ്‌നങ്ങൾ അടക്കം പരിഗണിച്ച് ഹൈക്കോടതി ശിവശങ്കറിന് ജാമ്യം നൽകിയിരുന്നു. കസ്‌റ്റംസിന്റെ കേസിൽ കൂടി ജാമ്യം കിട്ടി ശിവശങ്കര്‍ ജയിൽ മോചിതനായതിന് പിന്നാലെയാണ് എൻഫോർസ്‌മെന്റ് സുപ്രീം കോടതിയെ സമീപിച്ചത്.
Read Also: മെട്രോമാൻ മുഖ്യമന്ത്രി സ്‌ഥാനാർഥി; നിലപാട് തിരുത്തി വി മുരളീധരൻ