കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി ചോര്‍ന്നതിന്റെ പശ്‌ചാത്തലത്തില്‍ കേസില്‍ കസ്‌റ്റംസിന്റെ അന്വേഷണ പുരോഗതി നിരീക്ഷിക്കാന്‍ തീരുമാനമെടുത്ത് കോടതി. മൂന്ന് മാസം കൂടുമ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
മൊഴി ചോര്‍ന്ന സംഭവത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് സ്വപ്‌ന സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. മൊഴി ചോര്‍ച്ചയില്‍ പങ്കുള്ള ഉദ്യോഗസ്‌ഥനെതിരെ നടപടിയെടുക്കണമെന്നും അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ട് മൂന്ന് മാസം തോറും നല്‍കണമെന്നുമാണ് ഹരജി പരിഗണിച്ചുകൊണ്ട് കോടതി പറഞ്ഞത്.
മാത്രവുമല്ല മൊഴി ചോര്‍ന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്വീകരിച്ച നടപടി എന്താണെന്നത് സീല്‍ വെച്ച കവറില്‍ കസ്‌റ്റംസ് കമ്മീഷണര്‍ അറിയിക്കണമെന്നും കോടതി അറിയിച്ചു.
അതേസമയം ശിവശങ്കറിനെ കസ്‌റ്റഡിയില്‍ വേണമെന്ന ആവശ്യവും കോടതി ആംഗീകരിച്ചു. ഏഴാം തീയതി വരെ ശിവശങ്കറിനെ കസ്‌റ്റഡിയില്‍ വിട്ടു.
ശിവശങ്കറുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാത്തതില്‍ വിമര്‍ശനം ഉന്നയിച്ച കോടതി നീതിപൂര്‍വമായി കാര്യങ്ങള്‍ നടക്കണമെങ്കില്‍ മേല്‍നോട്ട പ്രക്രിയ ആവശ്യമാണെന്നും നിരീക്ഷിച്ചു.
Read Also: ശിവശങ്കറിനെ ഏഴ് ദിവസത്തേക്ക് കൂടി കസ്‌റ്റംസിന്റെ കസ്‌റ്റഡിയിൽ വിട്ടു