കൊച്ചി: സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ കസ്‌റ്റംസ് അറസ്‌റ്റ് ചെയ്‌ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഏഴ് ദിവസം കൂടി കസ്‌റ്റംസിന്റെ കസ്‌റ്റഡിയിൽ വിടാൻ കോടതി ഉത്തരവ്. കള്ളക്കടത്തില്‍ ശിവശങ്കറിന്റെ നേരിട്ടുള്ള ബന്ധം സംബന്ധിച്ച് ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തി. ഇത് കോടതിയിൽ കസ്‌റ്റംസ് ബോധ്യപ്പെടുത്തി.
ശിവശങ്കർ അധികാര ദുർവിനിയോഗം നടത്തിയെന്നും, അദ്ദേഹത്തതിന് എതിരെ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ശിവശങ്കറിനെ രക്ഷിക്കാനാണ് ആദ്യം സ്വപ്‌ന സുരേഷ് കള്ളമൊഴി നല്‍കിയത്. ശിവശങ്കറിനെ പ്രതിചേര്‍ത്തതില്‍ ന്യായമുണ്ട്.
ഈ റാക്കറ്റിലെ മുഴുവന്‍ പേരെയും നിയമത്തിന് മുൻപിൽ കൊണ്ട് വരണം. ശിവശങ്കറിന്റെ മൂന്നാമത്തെ ഫോൺ കണ്ടെത്തണമെന്നും കസ്‌റ്റംസ് കോടതിയില്‍ അറിയിച്ചു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് കസ്‌റ്റഡി ഏഴ് ദിവസത്തേക്ക് നീട്ടാൻ തീരുമാനമായത്.
കസ്‌റ്റഡിയില്‍ വാങ്ങിയതിന് ശേഷം സ്വപ്‍നയേയും സരിത്തിനേയും ശിവശങ്കറിനൊപ്പം ഇരുത്തി ചോദ്യം ചെയ്‌തിരുന്നു. തുടര്‍ന്ന് സ്വപ്‍നയുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ ശിവശങ്കറിനെ പ്രതി ചേര്‍ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ശിവശങ്കറിനൊപ്പം യാത്ര ചെയ്‌ത നാല് തവണയും ഡോളർ കടത്തിയെന്നാണ് സ്വപ്‌ന കസ്‌റ്റംസിന് നൽകിയ മൊഴിയിൽ പറയുന്നത്.
Read Also: കെഎസ്എഫ്ഇ റെയ്‌ഡ്; വിജിലൻസിന് ദുഷ്‌ടലാക്കില്ല, ഐസക്കിനെ തള്ളി ജി സുധാകരൻ