തിരുവനന്തപുരം: കെഎസ്എഫ്ഇ റെയ്‌ഡ് വിഷയത്തിൽ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി മന്ത്രി ജി സുധാകരൻ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതാണ് ശരി. വിജിലൻസ് റെയ്‌ഡ് വകുപ്പ് മന്ത്രി അറിഞ്ഞിരിക്കണമെന്ന് നിർബന്ധമില്ല. തന്റെ വകുപ്പിലും റെയ്‌ഡ് നടന്നിട്ടുണ്ടെന്നും വിജിലൻസിന് ദുഷ്‌ടലാക്കില്ലെന്നും സുധാകരൻ പറഞ്ഞു.
“കെഎസ്എഫ്ഇ റെയ്‌ഡിൽ മുഖ്യമന്ത്രി പറഞ്ഞതാണ് ശരി. എന്റെ വകുപ്പിലും റെയ്‌ഡ് നടന്നിരുന്നു. എന്നാൽ ഞാനൊന്നും അറിഞ്ഞിട്ടില്ല. അതൊന്നും നമ്മെ ബാധിക്കുന്ന വിഷയമല്ല. വിജിലന്‍സിന് ഏത് സമയത്തും അന്വേഷിക്കാം. ചില ക്രമക്കേടുകള്‍ വിജിലന്‍സ് തന്നെ അന്വേഷിക്കണം. കെഎസ്എഫ്ഇയില്‍ നടന്നത് സാധാരണ അന്വേഷണമാണ്. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ വകുപ്പ് മന്ത്രിക്ക് റിപ്പോര്‍ട്ട് ലഭിക്കും. കേന്ദ്ര ഏജന്‍സികള്‍ വട്ടമിട്ട് പറന്നാല്‍ വിജിലന്‍സിനെ പിരിച്ചുവിടണമെന്നാണോ പറയുന്നത്? ആറ് മാസം മുമ്പ് 12 പിഡബ്ള്യുഡി ഓഫീസിൽ വിജിലന്‍സ് പരിശോധന നടത്തി. ഞാന്‍ പത്രത്തിലൂടെയാണ് അക്കാര്യം അറിഞ്ഞത്. അതൊരു മന്ത്രിയായ എന്നെ ബാധിക്കില്ല. അഴിമതിക്കെതിരെ നടപടിയെടുക്കുന്ന ആളെന്ന നിലയില്‍ വിജിലന്‍സ് അഴിമതി കണ്ടെത്തുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ”- സുധാകരന്‍ പറഞ്ഞു.
അതേസമയം, ക്രമക്കേട് ആരോപണം വന്ന പശ്‌ചാത്തലത്തിൽ മുഴുവൻ ശാഖകളിലും ആഭ്യന്തര ഓഡിറ്റ് നടത്താനാണ് കെഎസ്എഫ്ഇയുടെ തീരുമാനം. ഓഡിറ്റിന്റെ ഭാഗമായി കഴിഞ്ഞ 2 വർഷത്തെ കണക്ക് വിവരങ്ങൾ പരിശോധിക്കും. വിജിലൻസ് പരിശോധന നടത്തിയ 36 കെഎസ്എഫ്ഇ ശാഖകളിൽ കഴിഞ്ഞ ദിവസം ഓഡിറ്റ് നടത്തിയിരുന്നു. ഈ യൂണിറ്റുകളിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയിട്ടില്ല. ശേഷിക്കുന്ന 577 ശാഖകളിലും ഇന്നുമുതൽ ഓഡിറ്റ് ആരംഭിക്കും. ക്രമക്കേടെന്ന പേരിൽ അനൗദ്യോഗികമായി വിജിലൻസ് പുറത്തുവിട്ട കാര്യങ്ങളുടെ വസ്‌തുത ഉറപ്പിക്കാനും വിവരങ്ങൾ തെറ്റാണെന്ന് സ്‌ഥാപിക്കാനുമാണ് കെഎസ്എഫ്ഇയുടെ നീക്കം.
National News: കര്‍ഷകരെ കേള്‍ക്കാന്‍ കേന്ദ്രം തയ്യാറാകണം; കമല്‍ഹാസന്‍