തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഗോൾവാൾക്കർ പരാമർശത്തിൽ ആർഎസ്എസ് നിയമ നടപടിക്കൊരുങ്ങുന്നു. സതീശൻ പരാമർശം പിൻവലിക്കാത്ത സാഹചര്യത്തിലാണ് നടപടി. പ്രതിപക്ഷ നേതാവിന് വൈകാതെ വക്കീൽ നോട്ടീസ് അയക്കും.
മുൻ മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശം എംഎസ് ഗോൾവാൾക്കറിന്റെ വിചാരധാരയിൽ ഉണ്ടെന്നായിരുന്നു വിഡി സതീശന്റെ പരാമർശം. പ്രസ്‌താവനയിൽ മാപ്പു പറയണം എന്നാവശ്യപ്പെട്ട് ആർഎസ്എസ് വിഡി സതീശന് നോട്ടീസ് നൽകിയെങ്കിലും അവജ്‌ഞയോടെ തള്ളുന്നുവെന്നായിരുന്നു സതീശന്റെ പ്രതികരണം.
ആർഎസ്എസ് പ്രാന്ത സംഘചാലക് കെകെ ബലറാം അയച്ച നോട്ടീസ് വിചിത്രമാണ്. ആർഎസ്എസിന്റെ ഭരണഘടനയോടുള്ള സമീപനമാണ് ഗോൾവാൾക്കർ പറഞ്ഞിരിക്കുന്നത്. സജി ചെറിയാനും ഇതു തന്നെയാണ് പറഞ്ഞത്. വിചാരധാരയിൽ പറഞ്ഞിരിക്കുന്നതും സജി ചെറിയാന്റെ പരാമർശവും ഒന്നുതന്നെയാണ്. വിചാരധാരയിലെ 350ആം പേജിലാണ് ഇത് സൂചിപ്പിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു.
പ്രസ്‌താവന തിരുത്തി 24 മണിക്കൂറിനകം മാപ്പ് പറയാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കിയായിരുന്നു ഇന്നലെ നോട്ടീസ് അയച്ചത്.
ആർഎസ്എസിന്റെ സ്‌ഥാപക ആചാര്യനായ ഗോൾവാക്കറുടെ ‘ബഞ്ച് ഓഫ് തോട്സ്’ എന്ന പുസ്‌തകത്തിലെ വാചകങ്ങളാണ് സജി ചെറിയാൻ കടമെടുത്തത് എന്നായിരുന്നു വിഡി സതീശന്റെ ആക്ഷേപം. ഈ പുസ്‌തകത്തിൽ സജി ചെറിയാൻ പറഞ്ഞ അതേവാക്കുകൾ കൃത്യമായി പറഞ്ഞിട്ടുണ്ട് എന്നായിരുന്നു വിഡി സതീശന്റെ പ്രസ്‌താവന.
Most Read: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ യുക്രൈൻ അംബാസഡർമാരെ പുറത്താക്കി സെലെൻസ്‌കി