കോട്ടയം: നാർക്കോട്ടിക് ജിഹാദ് വിവാദത്തിന് പിന്നാലെ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ച മന്ത്രി വിഎൻ വാസവനെ വിമർശിച്ച് സമസ്‌ത. ‘വേട്ടക്കാരന് ഹലേലുയ്യ പാടുന്നവർ’ എന്ന പേരിൽ സുപ്രഭാതം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മന്ത്രിക്കെതിരെ സമസ്‌ത രൂക്ഷ വിമർശനവുമായി രംഗത്ത് വന്നത്.
പാലായിലെ വിദ്വേഷ പ്രചാരകന് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയ മന്ത്രിയുടെ നടപടി അപമാനകരവും പ്രതിഷേധാര്‍ഹവും ആണെന്ന് എസ്‌വൈഎസ് സെക്രട്ടറി മുസ്‌തഫ മുണ്ടുപാറ ലേഖനത്തിലൂടെ പറയുന്നു. ഇത് പിണറായി സര്‍ക്കാറിന്റെയും ഇടതുമുന്നണിയുടെയും ഔദ്യോഗിക നിലപാടാണോ എന്നറിയാന്‍ താല്‍പര്യമുണ്ടെന്നും ലേഖനത്തിലൂടെ മുസ്‌തഫ ചോദിക്കുന്നു.
വിവിധ ക്രൈസ്‌തവ പുരോഹിതന്‍മാരില്‍ നിന്നും വിശ്വാസികളില്‍ നിന്നും പാലാ ബിഷപ്പിന്റെയും താമരശ്ശേരി രൂപതയുടെയും നടപടികള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ടെന്നത് മത സൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കുന്ന കേരള സമൂഹത്തിന് ആശാവഹമാണ്. എന്നാല്‍ മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്ന ക്രൈസ്‌തവ തീവ്രവാദികള്‍ക്ക് ഭരണകൂടവും രാഷ്‌ട്രീയ പാര്‍ട്ടികളും തണലൊരുക്കുന്നത് ഏറെ ആശങ്കയുണ്ടാക്കുന്നു.
ഒരു സമുദായത്തെ യാതൊരു പ്രകോപനവും കാരണവുമില്ലാതെ ഏകപക്ഷീയമായി ആക്രമിച്ചവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുന്നതിന് പകരം അരമനകള്‍ കയറിയിറങ്ങി ഹലേലുയ്യ പാടുന്നത് കേരള നാടിനെ അപമാനിക്കലാണ്. ഈ നാടകം മനസിലാവാത്തവരാണ് കേരളത്തിലെ മുസ്‌ലിങ്ങളെന്ന് ധരിച്ചെങ്കില്‍ നിങ്ങള്‍ക്ക് തെറ്റു പറ്റിയിരിക്കുന്നുവെന്നും ലേഖനത്തിൽ പറയുന്നു.
Read Also: എല്ലാ സർവീസുകളും പുനരാരംഭിക്കാൻ ഒരുങ്ങി കെഎസ്ആർടിസി