കൊച്ചി: പൂർണ തോതിൽ സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങി കെഎസ്ആർടിസി. കോവിഡിന്റെ ഭാഗമായി ഇതുവരെ ജീവനക്കാർക്ക് നൽകിയിരുന്ന ഡ്യൂട്ടി ഇളവുകളെല്ലാം പിൻവലിച്ചു. പരമാവധി സർവീസുകൾ നടത്തുന്നതിനായി എല്ലാ ജീവനക്കാരോടും ഷെഡ്യൂൾ പ്രകാരം ഹാജരാകാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്.
കോവിഡിന് മുൻപുണ്ടായിരുന്ന പോലെ പ്രതിമാസം 180 കോടി രൂപയുടെ വരുമാനത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് കോർപ്പറേഷന്റെ ഇടപെടൽ. പഞ്ചിങ് സംവിധാനം വെള്ളിയാഴ്‌ച പുന:സ്‌ഥാപിച്ചു. പഞ്ചിങ് അനുസരിച്ച് ഇനി ശമ്പളം കണക്കാക്കിയാൽ മതിയെന്നുള്ള നിർദ്ദേശവും മാനേജ്‌മെന്റ് നൽകിയിട്ടുണ്ട്.
ജീവനക്കാരുടേതല്ലാത്ത കാരണത്താൽ ഡ്യൂട്ടി മുടങ്ങിയാൽ മാത്രം ഇനി സ്‌റ്റാൻഡ് ബൈ നൽകിയാൽ മതിയെന്നാണ് തീരുമാനം. ഇത്തരത്തിൽ സ്‌റ്റാൻഡ് ബൈ ഡ്യൂട്ടി ലഭിച്ചാലും ജീവനക്കാർക്ക് കറങ്ങി നടക്കാനാകില്ല. ഇവർ ഡിപ്പോയിലെ തന്നെ വിശ്രമ കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡപ്രകാരം വിശ്രമിക്കണം.
മുമ്പ് അയ്യായിരത്തിനു മുകളിൽ കെഎസ്ആർടിസി ബസുകളാണ് സർവീസ് നടത്തിയിരുന്നത്. കോവിഡ് കാലത്ത് സർവീസ് കാര്യമായി കുറഞ്ഞു. ടിക്കറ്റിതര വരുമാനം കൂട്ടാൻ ചില വഴികൾ കണ്ടെത്തിയെങ്കിലും സർക്കാരിന്റെ സഹായത്തോടെയാണ് കെഎസ്ആർടിസി കോവിഡ് കാലം അതിജീവിച്ചത്.
Malabar News: നെല്ലിയമ്പം ഇരട്ടക്കൊല; പ്രതിയെ ഇന്ന് കസ്‌റ്റഡിയിൽ ആവശ്യപ്പെടും