കാസർഗോഡ്: ബാറിൽ വെച്ച് എസ്‌ഐ ഉൾപ്പടെയുള്ള നാല് പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം. മദ്യലഹരിയിൽ ബാറിൽ ബഹളം ഉണ്ടാക്കുന്നത് തടയാനെത്തിയ പോലീസുകാരെയാണ് മർദ്ദിച്ചത്. നെറ്റിയിൽ മുറിവേറ്റ ടൗൺ എസ്‌ഐ എംവി വിഷ്‌ണു പ്രസാദ് ഉൾപ്പടെ ഉള്ളവർ കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിൽസ തേടി. ആക്രമം നടത്തിയ കാസർഗോഡ് ബെദിര സ്വദേശിയായ മുന്നയെ പോലീസ് സാഹസികമായി പിടികൂടി.
കാസർഗോഡ് ദേശീയപാതയോരത്തെ അണങ്കൂരിലുള്ള ബാർ ഹോട്ടലിൽ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. മദ്യലഹരിയിൽ യുവാവ് ബഹളം വെച്ചെന്നും ഇത് തടയാനെത്തിയ പൊലീസുകാരെ ആക്രമിക്കുകയായിരുന്നെന്നും ബാർ അധികൃതർ പറഞ്ഞു. ബാർ അധികൃതർ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ പ്രതിയെ പിടികൂടാനായി ഫ്ളയിങ് സ്‌ക്വാഡിലെ സിവിൽ പോലീസ് ഓഫിസർമാരായ കെ ബാബുരാജ്, കെ സജിത്ത് എന്നിവരാണ് ആദ്യം എത്തിയത്.
എന്നാൽ, ഇവർക്ക് നേരെ പ്രതി ആദ്യം ആക്രമണം നടത്തി. തുടർന്ന് സമീപത്തെ ക്ഷേത്രത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ടൗൺ എസ്‌ഐ വിഷ്‌ണു പ്രസാദും ഡ്രൈവർ സനീഷും സംഭവ സ്‌ഥലത്ത് എത്തി. എന്നാൽ പ്രതി ആക്രമണം തുടർന്നു. സമീപത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ വൈപ്പർ ഊരി പ്രതി പോലീസ് ഉദ്യോഗസ്‌ഥർ നേരെ വീശുകയായിരുന്നു. ഇതിന്റെ അറ്റം കൊണ്ടാണ് എസ്‌ഐക്ക് പരിക്ക് പറ്റിയത്. പ്രതിയെ പോലീസ് സ്‌റ്റേഷനിൽ എത്തിച്ചിട്ടും ബഹളം തുടർന്നിരുന്നു. പത്ത് ക്രിമിനൽ കേസുകളിൽ പ്രതിയാണ് മുന്ന എന്ന് പോലീസ് പറഞ്ഞു.
Most Read: റിട്ട.പോലീസ് ഉദ്യോഗസ്‌ഥർ ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി; അന്വേഷണം തുടങ്ങി