തിരുവനന്തപുരം: ഇന്നത്തെ മന്ത്രിസഭാ യോഗം പിൻവാതിൽ വഴി നിയമിച്ചവരെ സ്‌ഥിരപ്പെടുത്താൻ വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് തൊഴിൽ രഹിതരും റാങ്ക് ലിസ്‌റ്റിലുള്ളവരുമായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ഈ ഉൽസാഹം നാടിന്റെ വികസന കാര്യത്തിൽ കാണിച്ചിരുന്നെങ്കിൽ ഏറെ നല്ല കാര്യങ്ങൾ നടക്കുമായിരുന്നു. മുഖ്യമന്ത്രി സമരക്കാരെ വിളിച്ചു സംസാരിക്കണം. സർക്കാർ ചർച്ച നടത്തണം. റാങ്ക് ലിസ്‌റ്റ് കാലാവധി നീട്ടണം.
പ്രധാനമന്ത്രിയെ കണ്ടപ്പോൾ മുഖ്യമന്ത്രി കവാത്ത് മറന്നു. ബിപിസിഎലിനെ കുറിച്ച് പറഞ്ഞപ്പോൾ കാര്യങ്ങൾ മനസിലാകാതിരിക്കാൻ മുഖ്യമന്ത്രി മലയാളം പറഞ്ഞു. വിൽക്കാൻ പോകുന്ന സ്‌ഥാപനത്തിന് വികസനം നടത്തിയാൽ വാങ്ങുന്ന സ്വകാര്യ കമ്പനിക്കാണ് നേട്ടം. സ്വകാര്യ കുത്തകകളെ സഹായിക്കാനാണ് ഇപ്പോഴത്തെ വികസനം. വിൽക്കാനുള്ള നീക്കത്തിനെതിരെ നല്ല പ്രതിഷേധം രേഖപ്പെടുത്തണം. പക്ഷേ അതിനുള്ള ധൈര്യം മുഖ്യമന്ത്രിക്ക് ഇല്ലാതെ പോയി.
പൗരത്വ ഭേദഗതിക്ക് എതിരെ സമരം ചെയ്‌തവർക്ക് എതിരെ എടുത്ത കേസുകളും, നാമജപ സമരത്തിന് എതിരെ എടുത്ത കേസുകളും പിൻവലിക്കണം. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഈ രണ്ടു കേസുകളും പിൻവലിക്കും. പാചക വാതക വില വർധന പിൻവലിക്കണം. സർക്കാർ ജനങ്ങളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Read Also: ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ഇന്ന് ആലപ്പുഴയിൽ