പാലക്കാട് : സംസ്‌ഥാനത്ത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ പിൻവാതിൽ നിയമനങ്ങൾ ഇല്ലാതാക്കാൻ നിയമം കൊണ്ടുവരുമെന്ന് വ്യക്‌തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമത്തിന്റെ കരട് രൂപം ഇതിനോടകം തന്നെ തയ്യാറായെന്നും അദ്ദേഹം വ്യക്‌തമാക്കി. കേരള ഐശ്വര്യയാത്രയുടെ ഭാഗമായി പാലക്കാട് എത്തിയ രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
യുഡിഎഫ് അധികാരത്തിൽ എത്തുന്നതോടെ പുതിയ നിയമം കൊണ്ടുവരികയും, അതിലൂടെ ഇതുവരെ സംസ്‌ഥാനത്ത് നടന്ന അനധികൃത നിയമനങ്ങൾ എല്ലാം പുനഃപരിശോധിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. കഴിഞ്ഞ 5 വർഷമായി സംസ്‌ഥാനത്ത് പിൻവാതിൽ നിയമനങ്ങളുടെ കുംഭമേളയാണ് നടന്നതെന്നും, 3 ലക്ഷത്തോളം പിൻവാതിൽ നിയമനങ്ങൾ ഇതുവരെ സംസ്‌ഥാനത്ത് നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 5 വർഷമായി തുടരുന്ന ഈ പിൻവാതിൽ നിയമനങ്ങൾ മൂലം പിഎസ്‌സി റാങ്ക് ലിസ്‌റ്റിൽ ഉൾപ്പെട്ട ചെറുപ്പക്കാർക്ക് ജോലി നൽകാതെ കരാർ നിയമനങ്ങളും കൺസൾട്ടൻസി നിയമനങ്ങളും സംസ്‌ഥാനത്ത് നടക്കുകയാണെന്നും ചെന്നിത്തല വ്യക്‌തമാക്കി. ഇതുവഴി തങ്ങൾക്ക് ഇഷ്‌ടപ്പെട്ടവരെയും ബന്ധുക്കളെയും പാർട്ടിക്കാരെയും വിവിധ ഒഴിവുകളിൽ തിരുകി കയറ്റുകയാണ് ഇടത് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
Read also : ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനം തുടരുന്നു; 16 മൃതദേഹങ്ങൾ കണ്ടെടുത്തു