ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ് ദുരന്തമുണ്ടായ ചമോലിയിൽ രക്ഷാപ്രവർത്തനം തുടരുന്നു. ഇതുവരെ 16 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. അവശിഷ്‌ടങ്ങൾക്ക് ഇടയിൽ കുടുങ്ങിക്കിടന്ന 25ഓളം പേരെ രക്ഷപ്പെടുത്തി. അതേസമയം, മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നൽപ്രളയത്തിൽ അകപ്പെട്ട 125ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. പ്രളയത്തിൽ 5ഓളം വലിയ പാലങ്ങൾ ഒലിച്ചുപോയി. 6ഓളം ഗ്രാമങ്ങൾ ഒറ്റപ്പെട്ടു.
ടണലുകളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ മണ്ണ് മാന്തി യന്ത്രങ്ങൾ ഉൾപ്പടെ ഉപയോഗിച്ചാണ് ഐടിബിപിയും ദുരന്തനിവാരണ സേനയും പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിയത്. ദുരന്ത ഭൂമിയായ തപോവൻ ഡാമിന് സമീപം രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.
ടണലുകളിൽ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടരുകയാണ്. ഈ ടണലുകളിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചാൽ മാത്രമേ എത്രപേർ ദുരന്തത്തിൽ ഇരയായെന്ന് കണക്കാക്കാൻ കഴിയൂ. എൻടിപിസിയുടെ 900 മീറ്റർ വരുന്ന തപോവൻ ടണലിൽ രാത്രിയിൽ വീണ്ടും ജലനിരപ്പ് ഉയർന്നിരുന്നു. ഇതേ തുടർന്ന് രക്ഷാപ്രവർത്തനം ഇടക്ക് നിർത്തിവെക്കേണ്ടി വന്നെങ്കിലും പിന്നീട് പുനരാരംഭിച്ചു.
അതേസമയം, ഡെൽഹിയിൽ നിന്നും വായുസേനാ സംഘം ഡെറാഡൂണിൽ എത്തിയിട്ടുണ്ട്. സംഘം പുലർച്ചെ തന്നെ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി.
ചമോലി ജില്ലയിൽ ഞായറാഴ്‌ച 10.45നാണ് അപകടം നടന്നത്. നിർമാണത്തിലിരുന്ന തപോവൻ താപവൈദ്യുതി നിലയത്തിന്റെ ഭാഗമായ അണക്കെട്ട് മഞ്ഞുമല ഇടിഞ്ഞുവീണതോടെ തകർന്നു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് സംസ്‌ഥാന സർക്കാർ 4 ലക്ഷം രൂപയും കേന്ദ്ര സർക്കാർ 2 ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
Read also: സൗദി യാത്രക്കിടെ യുഎഇയിൽ കുടുങ്ങി മലയാളികൾ; കേന്ദ്ര സഹായം തേടി കേരള സർക്കാർ