തിരുവനന്തപുരം: കെഎസ്ആർടിസിയെ കൈവിടാതെ സർക്കാർ. കെഎസ്ആർടിസി ശമ്പള വിതരണത്തിന് വീണ്ടും ധനസഹായം അനുവദിച്ചു ധനവകുപ്പ്. ജീവനക്കാർക്ക് പെൻഷൻ നൽകിയ വകയിൽ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിന് തിരികെ നൽകേണ്ട തുകയായ 145.17 കോടി രൂപയാണ് അനുവദിച്ചത്.
ജീവനക്കാർക്ക് ശമ്പളം നൽകാൻ 30 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ശമ്പളം നൽകാൻ 35 കോടി രൂപ കൂടി വേണമെന്നാണ് മാനേജ്‌മെന്റ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. അതിനിടെ, ശമ്പളം വൈകുന്നതിനെതിരെ സമരം ശക്‌തമാക്കാനാണ് പ്രതിപക്ഷ സംഘടനയായ ടിഡിഎഫിന്റെ തീരുമാനം. നാളെ മുതൽ അനിശ്‌ചിതകാല രാപ്പകൽ സമരം റിലേ സമരമായി മാറും.
അതേസമയം, ഇന്ന് മുതൽ എല്ലാ ഞായറാഴ്‌ച ദിവസങ്ങളിലും സർവീസുകളുടെ എണ്ണം കൂട്ടാൻ കെഎസ്ആർടിസി തീരുമാനിച്ചിട്ടുണ്ട്. നിലവിലെ സർവീസുകൾക്കൊപ്പം 20 ശതമാനം അധിക സർവീസുകൾ കൂടി നടത്താനാണ് തീരുമാനം.
കൂടാതെ ഞായറാഴ്‌ചകളിൽ റദ്ദാക്കിയ ഫാസ്‌റ്റ് പാസഞ്ചറുകൾക്ക് മുകളിലോട്ടുള്ള സർവീസുകളുടെ ട്രിപ്പുകൾ ഗുണകരമായി വരുമാനം ലഭിക്കുന്ന രീതിയിൽ സിംഗിൾ ഡ്യൂട്ടിയായി ക്രമീകരിച്ച് അധികമായി ഓപ്പറേറ്റ് ചെയ്യാനും കെഎസ്ആർടിസി തീരുമാനിച്ചിട്ടുണ്ട്. ഇത് കൃത്യമായി നടപ്പിലാക്കുന്നതിന് മേഖലാ ഓഫീസർമാർ ശ്രദ്ധിക്കണമെന്ന് നിർദ്ദേശവും നൽകിയിട്ടുണ്ട്.
Most Read: പിണറായി കേരളത്തിലെ ‘മുണ്ടുടുത്ത മോദി’; രൂക്ഷ വിമർശനവുമായി വിഡി സതീശൻ