മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിനാവശ്യമായ ഓക്സിജൻ പ്ളാന്റിന് അനുമതി നിഷേധിച്ച നടപടി ഉടൻ പിൻവലിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു. ഇരുപത്തിയഞ്ച് ലക്ഷം രൂപ അനുവദിക്കുകയും നിർമാണം ആരംഭിക്കുകയും ചെയ്ത ശേഷം, കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ലിസ്റ്റിൽ ജില്ലയുടെ പേരില്ലാത്തതിനാൽ നിർമാണം നിറുത്തുകയാണ് ഉണ്ടായത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയും കൂടുതൽ കോവിഡ് രോഗികളുള്ള ജില്ലയും മലപ്പുറമാണ്. ഈ ജില്ലയിലാണ് മഞ്ചേരി മെഡിക്കൽ കോളേജ്. സംസ്ഥാന സർക്കാർ നിർദ്ദേശ പ്രകാരമാണ് ഓക്സിജൻ പ്ളാന്റിന്റെ അടിയന്തിര നിർമാണം ആരംഭിച്ചത്.
എന്നാൽ, കേന്ദ്ര സർക്കാർ ഓക്സിജൻ പ്ളാന്റിന് അനുമതി നിഷേധിക്കുകയായിരുന്നു. ഈ നടപടി വേദനാജനകവും പ്രതിഷേധാർഹവുമാണ്; കേന്ദ്രത്തിന് മുസ്ലിം ജമാഅത്ത് നൽകിയ നിവേദനത്തിൽ വ്യക്തമാക്കി.
ആദിവാസികൾ ഉൾപ്പടെ പാർശ്വവൽക്കരിക്കപ്പെട്ട ലക്ഷകണക്കിന് മനുഷ്യരുടെ ഏകാശ്രയമാണ് മഞ്ചേരി മെഡിക്കൽ കോളേജ് . മനുഷ്യ ജീവന്റെ വില മനസിലാക്കി ഉടൻ പ്രവർത്താനാനുമതി നൽകണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി കേന്ദ്ര സർക്കാറിനോടാവശ്യപ്പെട്ടു. ഇതിനായി ജില്ലാ ഭരണകൂടവും മറ്റ് ബന്ധപ്പെട്ടവരും അടിയന്തിരമായി ഇടപെടണം. സംസ്ഥാന സർക്കാർ വിഷയത്തിന്റെ ഗൗരവം കേന്ദ്ര സർക്കാറിനെ ബോധ്യപ്പെടുത്തണം; കേരള മുസ്ലിം ജമാഅത്ത് നേതൃത്വം ആവശ്യപ്പെട്ടു.
Most Read: ബാദുഷ: എട്ട് ലക്ഷം വിശപ്പിന് പരിഹാരമായി മുന്നേറുന്ന കൊച്ചിയിലെ ‘സിനിമാ കിച്ചന്റെ’ നട്ടെല്ല്