തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ പൂർണ ബജറ്റ് ഇന്ന്. രാവിലെ 9 മണിയോടെ ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കും. വിളകളുടെ വൈവിധ്യ വൽകരണത്തിലൂടെ തോട്ടങ്ങളുടെ വരുമാനം വർധിപ്പിക്കാനുള്ള നയം ബജറ്റിലുണ്ടാകും.
വരുമാന വർധന അനിവാര്യമായതിനാൽ നികുതികളിൽ വർധനയും കോവിഡ് പ്രതിസന്ധി കടന്നുള്ള ഉയിർത്തെഴുന്നേൽപിന് ആവശ്യമായ വികസന, ക്ഷേമ പദ്ധതികളും ബജറ്റിലുണ്ടാകുമെന്നാണു സൂചന. ബജറ്റിനു തലേന്ന് നിയമസഭയിൽ സമർപ്പിക്കാറുള്ള സാമ്പത്തിക അവലോകന റിപ്പോർട്ടും ഇത്തവണ ബജറ്റിനൊപ്പമായതിനാൽ കേരളത്തിന്റെ കഴിഞ്ഞ വർഷത്തെ സാമ്പത്തിക വളർച്ചയും ഇന്നറിയാം.
ഭൂമി ന്യായവില, സർക്കാർ സേവനങ്ങളുടെ ഫീസുകൾ, മോട്ടർവാഹന നികുതി, റവന്യു വകുപ്പും തദ്ദേശ സ്‌ഥാപനങ്ങളും പിരിക്കുന്ന വിവിധ നികുതികൾ തുടങ്ങിയവയിലാണു വർധനയും പരിഷ്‌കരണവും പ്രതീക്ഷിക്കുന്നത്. ഇന്ധനവില ഉയരുന്നതു കാരണം സർക്കാരിന് അധിക വരുമാനം കിട്ടുന്നതിനാൽ ഈയിനത്തിലെ നികുതി വർധന ഒഴിവാക്കുമെന്നാണ് വിവരം.
ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 1700 രൂപയായി വർധിപ്പിച്ചേക്കും. കൂടാതെ, മദ്യ നികുതി പരിഷ്‌കണവും തനതു മദ്യ ഉൽപാദനവും അജണ്ടയിലുണ്ട്.
Most Read: രാജ്യത്തെ ഏറ്റവും മികച്ച തൊഴിലുറപ്പ് പദ്ധതി സംവിധാനം കേരളത്തിൽ; മന്ത്രി