തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും മെച്ചപ്പെട്ട രീതിയിൽ തൊഴിലുറപ്പ് പദ്ധതി സംവിധാനം പ്രവർത്തിക്കുന്ന സംസ്‌ഥാനമാണ് കേരളമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ മാസ്‌റ്റർ. ഈ വർഷം 2,474 കോടി രൂപ പദ്ധതിയുടെ ഭാഗമായി വനിതകളുടെ കൈയ്യിൽ എത്തിക്കാൻ സാധിച്ചെന്നും മന്ത്രി വ്യക്‌തമാക്കി.
അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം മാർച്ച് ഏഴു മുതൽ 13 വരെ നടത്തുന്ന ഐക്കോണിക്ക് വീക്കിന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയിലെ മേറ്റ്മാരുടെയും വ്യക്‌തിഗത ആനുകൂല്യങ്ങൾ വഴി മികച്ച പ്രവർത്തനം നടത്തിയ വനിതാ ഗുണഭോക്‌താക്കളെയും ആദരിക്കുന്ന ചടങ്ങ് ഉൽഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ സാമ്പത്തിക- സാമൂഹിക പുരോഗതി ഉറപ്പാക്കാനും വനിതകളെ സാമ്പത്തികമായി ശാക്‌തീകരിക്കാനും തൊഴിലുറപ്പ് പദ്ധതിക്ക് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ തൊഴിലുറപ്പ് സംവിധാനത്തിൽ സമ്പൂർണമായും വനിതാ മേറ്റുമാരാണുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
‘ഇവർ തൊഴിലുറപ്പ് പദ്ധതിയുടെ അവിഭാജ്യ ഘടകമാണ്. മികച്ച നേതൃപാടവവും പ്രവർത്തനം കൈകാര്യം ചെയ്യുന്നതിനുള്ള ശേഷിയും ഇവർ ആർജിച്ചു. വ്യക്‌തിഗത ഉപജീവന ആസ്‌തികൾ ലഭിച്ച വനിതകൾക്ക് ജീവിത നിലവാരം മെച്ചപ്പെടുത്താൻ സാധിച്ചു. ഇത്തരം ആസ്‌തികൾ ഗ്രാമീണ ഉൽപാദന മേഖലയ്‌ക്ക് മുതൽകൂട്ടാണെണ്’, മന്ത്രി വ്യക്‌തമാക്കി.
Most Read: ബിജെപി ഭംഗിയായി മുന്നൊരുക്കം നടത്തി, എല്ലാവിധ സംവിധാനങ്ങളും അവർ ഒരുക്കുന്നുണ്ട്; വിഡി സതീശൻ