തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ വീണ്ടും രൂക്ഷ വിമർശനവുമായി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആവശ്യമില്ലാത്ത ആർഭാടമാണ് ഗവർണർ പദവിയെന്നും 157 സ്‌റ്റാഫുള്ള രാജ്ഭവനിൽ എന്താണ് നടക്കുന്നതെന്നും കാനം രാജേന്ദ്രൻ ചോദിച്ചു. ഗവർണർ മൂന്നാറിലേക്കും ലക്ഷദ്വീപിലേക്കും നടത്തിയ യാത്രയുടെ ചിലവിനെ കുറിച്ച് ഞങ്ങളാരും ഒന്നും ചോദിക്കുന്നില്ലല്ലോ.
വിവരാവകാശ നിയമം ഉപയോഗിച്ച് മാദ്ധ്യമപ്രവർത്തകർ അന്വേഷിച്ചാൽ ചിലവിന്റെ വിവരങ്ങൾ ലഭിക്കുമെന്നും കാനം രാജേന്ദ്രൻ ചൂണ്ടിക്കാട്ടി. ഗവർണർക്ക് എന്തും പറയാം എന്ന് ചിന്തിക്കുന്നത് കൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നത്. അദ്ദേഹം ഒരു ഭരണഘടനാ സ്‌ഥാപനമാണ്. അദ്ദേഹത്തിന്റെ ജോലികൾ നിശ്‌ചയിക്കപ്പെട്ടിട്ടുണ്ട്. അതിനപ്പുറത്തേക്ക് കടന്നുള്ള പ്രതികരണങ്ങളെ ഗൗരവമായി എടുക്കേണ്ടതില്ല.
ഭരണഘടനയുടെ 176ആം അനുച്ഛേദം അനുസരിച്ച് സംസ്‌ഥാന മന്ത്രിസഭ പാസാക്കികൊടുക്കുന്ന നയപ്രഖ്യാപനം വായിക്കാൻ ബാധ്യതപ്പെട്ടയാളാണ്. പശ്‌ചിമ ബംഗാളിലെ ഒരു കേസിൽ സുപ്രീം കോടതി ഈ അടുത്തുതന്നെ വിഷയത്തിൽ വിധി പറഞ്ഞിട്ടുണ്ട്. ആ ബാധ്യത അദ്ദേഹം നിർവഹിക്കേണ്ടതാണ്. അതു ചെയ്‌തില്ലെങ്കിൽ രാജിവെച്ച് പോകേണ്ടി വരുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
പേഴ്‌സണൽ സ്‌റ്റാഫിന്റെ കാര്യത്തിൽ ഇടപെടാൻ അദ്ദേഹത്തിന് ഒരു അധികാരവുമില്ല. അത് എക്‌സിക്യൂട്ടീവിന്റെ അധികാരത്തിൽ പെട്ടതാണെന്നും കാനം കൂട്ടിച്ചേർത്തു. നേരത്തെ നയപ്രഖ്യാപന വിഷയത്തിൽ ഗവർണറുടെ വിലപേശലിന് സർക്കാർ വഴങ്ങിയത് ശരിയായില്ലെന്ന് കാനം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഗവർണർ വിലപേശിയത് വില കുറഞ്ഞ നടപടിയാണെന്നും കാനം രാജേന്ദ്രൻ ചൂണ്ടിക്കാട്ടിയിരുന്നു.
Read Also: യുക്രൈൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിനെ സ്വാഗതം ചെയ്‌ത് റഷ്യ