തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ടുള്ള കായിക താരങ്ങളുടെ മുട്ടിലിഴഞ്ഞുള്ള സമരത്തിന് പിന്നാലെ ചർച്ചയ്‌ക്ക് തയ്യാറായി സർക്കാർ. സെക്രട്ടറിയേറ്റിന്റെ നോർത്ത് ഗേറ്റിൽ നിന്നാണ് ഇന്ന് കായിക താരങ്ങൾ മുട്ടിലിഴഞ്ഞ് സമരം തുടങ്ങിയത്. ചുട്ടുപൊള്ളുന്ന വെയിലത്തായിരുന്നു പ്രതിഷേധം. ഇതിന് പിന്നാലെയാണ് കായികമന്ത്രി വി അബ്‌ദുറഹ്‌മാൻ സമരത്തിന്റെ പതിമൂന്നാം ദിവസം കായിക താരങ്ങളെ ചർച്ചക്ക് വിളിച്ചിരിക്കുന്നത്. ഡിസംബർ 16ന് രാവിലെ 11 മണിക്കാണ് ചർച്ച നടക്കുക.
കേരളത്തിനായി ദേശീയ മൽസരങ്ങളിൽ അടക്കം പങ്കെടുത്ത 71ഓളം കായിക താരങ്ങളാണ് അർഹതപ്പെട്ട ജോലി നൽകണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്നത്. നേരത്തെ തല പാതി മൊട്ടയടിച്ചും ഇവർ പ്രതിഷേധിച്ചിരുന്നു. എന്നിട്ടും അനുകൂലമായ സമീപനം സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല. തുടർന്നാണ് കായിക താരങ്ങൾ പ്രതിഷേധം കടുപ്പിച്ചത്.
580 കായിക താരങ്ങൾക്ക് നിയമനം നൽകിയെന്നായിരുന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കായിക മന്ത്രിയായിരുന്ന ഇപി ജയരാജൻ പറഞ്ഞിരുന്നത്. എന്നാൽ, 195 താരങ്ങൾക്ക് മാത്രമാണ് നിയമനം ലഭിച്ചത്. മറ്റുള്ളവർക്കൊന്നും ജോലി ലഭിച്ചില്ല. ഇനിയും തീരുമാനമില്ലെങ്കിൽ കൂടുതൽ ശക്‌തമായ സമരമാർഗങ്ങൾ സ്വീകരിക്കുമെന്നും സമരക്കാർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
Also Read: ‘ഗവർണർ പദവി ആഡംബരം, ശ്രമിക്കുന്നത് മാദ്ധ്യമശ്രദ്ധ നേടാൻ’; കാനം രാജേന്ദ്രന്‍