കൊൽക്കത്ത: ദുർഗാ പൂജക്ക് സർക്കാർ അനുവദിച്ച ഗ്രാൻഡിന്റെ 75 ശതമാനം കോവിഡ് പ്രതിരോധത്തിന് വിനിയോഗിക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതി നിർദ്ദേശം. ഗ്രാൻഡ് ഇനത്തിൽ 50000 രൂപയാണ് ദുർഗാ പൂജാ കമ്മിറ്റികൾക്ക് സർക്കാർ നൽകുന്നത്. ജസ്‌റ്റിസ് സഞ്ജിബ് ബാനർജി, അരിജിത്ത് ബാനർജി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്.
ദുർഗാ പൂജക്ക് സർക്കാർ ഗ്രാൻഡ് അനുവദിക്കുന്നതിനെതിരേ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് കോടതിയുടെ നടപടി. സർക്കാർ ഖജനാവിൽ നിന്ന് ദുർഗാപൂജാ കമ്മിറ്റികൾക്ക് പണം നൽകിയത് എന്തിനാണെന്ന് വിശദീകരിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്‌തു.കോവിഡ് സുരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിനും ബോധവൽകരണ പ്രവർത്തനങ്ങളും മറ്റ് മതേതര ആവശ്യങ്ങൾക്കുമാണ് ഗ്രാൻഡ് അനുവദിച്ചതെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചു.
തുടർന്ന്, സർക്കാർ നൽകുന്ന പണം മറ്റ് ആവശ്യങ്ങൾക്ക് ചെലവഴിക്കരുതെന്ന് കമ്മിറ്റികളോട് കോടതി നിർദ്ദേശിച്ചു. ഗ്രാൻഡിന്റെ 75 ശതമാനവും കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതിന് ചെലവഴിക്കണം. ഇതിന്റെ ബില്ലുകൾ അധികൃതർക്ക് കൈമാറണമെന്നും കോടതി നിർദ്ദേശിച്ചു. പണത്തിന്റെ 25 ശതമാനം പൊതുജന-പോലീസ് ബന്ധം ശക്‌തിപ്പെടുത്തുന്നതിനും കൂടുതൽ സ്‌ത്രീകളെ കമ്മ്യൂണിറ്റി പോലീസ് സംവിധാനത്തിൽ ഉൾപ്പെടുത്തുന്നതിനും ഉപയോഗിക്കണമെന്ന് കോടതി കമ്മിറ്റികളോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസം 24 നാണ് 50000 രൂപ വീതം സംസ്‌ഥാനത്തെ 36,946 ദുർഗാപൂജാ സംഘടനകൾക്ക് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രഖ്യാപിച്ചത്. ദുർഗാപൂജാ കോർഡിനേഷൻ യോഗത്തിലാണ് പ്രഖ്യാപനം നടന്നത്. ഇതിനെതിരേ സിഐടിയു നേതാവായ സൗരവ് ദത്തയാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത്. ദുർഗാപൂജക്ക് പണം അനുവദിച്ചത് രാജ്യത്തെ മതേതരത്വം എന്ന ആശയത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്.
തുടർന്ന്, പണം ചെലവഴിക്കുന്നതിന്റെ ബില്ലുകൾ അതാത് ജില്ലകളിലെ അധികാരികൾക്ക് സമർപ്പിക്കണമെന്നും ദുർഗാപൂജ കഴിഞ്ഞ് സംസ്‌ഥാന സർക്കാർ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി വ്യക്‌തമാക്കി.