കൊൽക്കത്ത: നിർണായക പ്രഖ്യാപനം നടത്തി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ഒറ്റയ്‌ക്ക് മൽസരിക്കുമെന്നാണ് മമതയുടെ പ്രഖ്യാപനം. ബിജെപിക്കെതിരെ വിശാല സഖ്യത്തിന് ഇനിയില്ലെന്നും മമത ബാനർജി വ്യക്‌തമാക്കി. ദേശീയ തലത്തിലെ പ്രതിപക്ഷ ഐക്യനീക്കത്തിന് വൻ തിരിച്ചടിയാണ് പുതിയ പ്രഖ്യാപനം.
തൃണമൂൽ കോൺഗ്രസ് ജനങ്ങളുമായാണ് ഇനി സഖ്യം ഉണ്ടാക്കുക. ഇടതിനും കോൺഗ്രസിനും ഉള്ള വോട്ട് ബിജെപിയെ അധികാരത്തിൽ എത്തിക്കും. ഇനി അത് അംഗീകരിക്കാനാവില്ല. സമാന താൽപര്യമുള്ള രാഷ്‌ട്രീയ ജനകീയ മുന്നണി തൃണമൂൽ കോൺഗ്രസ് രൂപീകരിക്കും. ബിജെപി ഇതര ഭരണം വരണം എന്നതല്ല, തങ്ങളുടെ ഇംഗിതത്തിന് അനുസരിച്ച് കാര്യങ്ങൾ നടന്നാൽ മതി എന്നതാണ് കോൺഗ്രസിന്റെ ആഗ്രഹം. സഖ്യം ഉണ്ടാക്കാൻ പറ്റാത്ത പാർട്ടിയായി കോൺഗ്രസ് താൽപര്യങ്ങൾ മാറിക്കഴിഞ്ഞുവെന്നും മമത കുറ്റപ്പെടുത്തി.
ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയ കോൺഗ്രസ് എങ്ങനെ ബിജെപിയെ നേരിടുമെന്നും മമത ചോദിച്ചു. ഇത്തരം ധാരണകൾ ഉണ്ടാക്കിയ ഇടതുപാർട്ടികൾക്കൊപ്പം ബിജെപിയെ പരാജയപ്പെടുത്താൻ ആകുമോ എന്നും മമത ആഞ്ഞടിച്ചു. ബിജെപി വിരുദ്ധമെന്ന് കോൺഗ്രസിനും സിപിഐഎമ്മിനും എങ്ങനെ അവകാശപ്പെടാൻ സാധിക്കുമെന്നും മമത കൂട്ടിച്ചേർത്തു. ഭരണകക്ഷിയായ തൃണമൂലിൽ നിന്ന് കോൺഗ്രസ് നിയമസഭാ സീറ്റ് പിടിച്ചെടുത്ത ബംഗാളിലെ സർദിഗിലെ ഉപതിരഞ്ഞെടുപ്പിനെ കുറിച്ച് പരാമർശിച്ചായിരുന്നു മമതയുടെ വിമർശനങ്ങൾ.
കോൺഗ്രസും ഇടതുപക്ഷവും ബിജെപിയും സർദിഗിൽ വർഗീയ കാർഡ് ഇറക്കിയെന്നും മമത കുറ്റപ്പെടുത്തി. 2024 പൊതു തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദിക്കെതിരായ വിശാല പ്രതിപക്ഷമെന്ന ആശയത്തിൽ ഒരുമിച്ചു പ്രവർത്തിക്കാൻ പ്രതിപക്ഷ കക്ഷികൾ ശ്രമിക്കുന്നതിനിടെയാണ് മമതയുടെ പ്രഖ്യാപനം. നിലവിൽ തൃണമൂലിന് ലോക്‌സഭയിൽ 23 എംപിമാരുണ്ട്. കോൺഗ്രസ് (52), ഡിഎംകെ(24) എന്നിവർക്ക് ശേഷം ഏറ്റവും വലിയ മൂന്നാമത്തെ പ്രതിപക്ഷ കക്ഷിയാണ് തൃണമൂൽ.
Most Read: വൈദേകം റിസോർട്ടിൽ റെയ്‌ഡ്; സാധാരണ പരിശോധനയെന്ന് ഇപി ജയരാജൻ