കണ്ണൂർ: എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ മകനും ഭാര്യയ്‌ക്കും ഓഹരിയുള്ള കണ്ണൂരിലെ വൈദേകം റിസോർട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്. കൊച്ചിയിൽ നിന്ന് എത്തിയ ആദായനികുതി ഉദ്യോഗസ്‌ഥരാണ് പരിശോധന നടത്തുന്നത്. അതിനിടെ, വൈദേകം റിസോർട്ടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി ആയുർവേദ റിസോർട്ടിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. റിസോർട്ടിൽ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയിൽ നൽകിയിട്ടുണ്ട്. ഒന്നര കോടി രൂപ നിക്ഷേപിച്ചവർ വരെ ഈ പട്ടികയിലുണ്ട്. അതേസമയം, ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ പ്രതികരണവുമായി ഇപി ജയരാജൻ രംഗത്തെത്തി.
വൈദേകം റിസോർട്ടിലേത് സാധാരണ പരിശോധനയെന്ന് ഇപി ജയരാജൻ അഭിപ്രായപ്പെട്ടു. ഈ വർഷം ടിഡിഎസ് (ടാക്‌സ് ഡിഡക്റ്റഡ് സോഴ്‌സ്) അയക്കേണ്ടി വന്നില്ല. അതാണ് പരിശോധിക്കുന്നതെന്നും ഇപി പറഞ്ഞു. വൈദേകം റിസോർട്ടിലെ ആദായനികുതി പരിശോധന സ്വാഭാവിക നടപടിയെന്ന് റിസോർട്ട് സിഇഒ തോമസ് ജോസഫും അഭിപ്രായപ്പെട്ടു. റിസോർട്ട് ടിഡിഎസ് കൃത്യമായി ഫയൽ ചെയ്‌തിട്ടുണ്ട്. റിസോർട്ടിലെ എല്ലാ നിക്ഷേപങ്ങളും ബാങ്ക് അക്കൗണ്ട് വഴിയാണ് ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പി ജയരാജൻ സിപിഎം സംസ്‌ഥാന സമിതിയിൽ ഉന്നയിച്ചതോടെയാണ് ആയുർവേദ റിസോർട്ട് വിവാദമായത്. ഇതിൽ അതൃപ്‌തനായ ഇപി, സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുത്തിരുന്നില്ല. തുടർന്നും പങ്കെടുക്കില്ലെന്നാണ് വിവരം. അതേസമയം, റിസോർട്ടിലെ ആദായനികുതി വകുപ്പ് പരിശോധനയും സിപിഐഎമ്മിന് തലവേദനയായേക്കും.
Most Read: ത്രിപുരയിലും നാഗാലൻഡിലും ബിജെപിക്ക് അധികാര തുടർച്ച