ന്യൂഡെൽഹി: ത്രിപുരയിൽ ബിജെപിക്ക് അധികാര തുടർച്ച. സിപിഐഎം-കോൺഗ്രസ് സഖ്യം കൊണ്ട് ശ്രദ്ധേയമായ 60 അംഗ നിയമസഭയിൽ 32 സീറ്റുകൾ ബിജെപി നേടി. ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്‌ടി ഒരു സീറ്റിലും വിജയിച്ചു. സിപിഐഎം-കോൺഗ്രസ് സഖ്യം 14 സീറ്റുകളിലാണ് വിജയിച്ചത്. ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിലെത്തിയ തിപ്ര മോത 13 സീറ്റുകളും നേടി.
പല മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. സിപിഐഎം 11 സീറ്റുകളിലും കോൺഗ്രസ് മൂന്ന് സീറ്റുകളിലുമാണ് വിജയിച്ചത്. കഴിഞ്ഞ തവണ സിപിഐഎം 16 സീറ്റുകളിലാണ് വിജയിച്ചതെങ്കിൽ ഇത്തവണ അഞ്ചു സീറ്റ് നഷ്‌ടപ്പെട്ട് 11ൽ ഒതുങ്ങി. കഴിഞ്ഞ തവണ ഒരു സീറ്റ് പോലും ഇല്ലാതിരുന്ന കോൺഗ്രസിന് സഖ്യം നേട്ടമായി.
നാഗാലൻഡിലും ബിജെപി ഭരണം നിലനിർത്തി. ബിജെപി-എൻഡിപിപി സഖ്യം 37 സീറ്റുകൾ നേടി. എൻഡിപിപി 25ലും ബിജെപി 12 സീറ്റുകളിലുമാണ് വിജയിച്ചത്. എൻസിപി ഏഴ്, എൻപിഎഫ് രണ്ടു, എൻപിപി അഞ്ച് സീറ്റുകളും നേടി. അതേസമയം, നാഗാലൻഡിൽ ചരിത്രം കുറിച്ച് രണ്ടു വനിതാ സാരഥികൾ നിയമസഭയിൽ എത്തിയിരിക്കുകയാണ്. സംസ്‌ഥാനത്ത് ഇതാദ്യമായാണ് വനിതകൾ നിയമസഭാ പ്രതിനിധ്യത്തിൽ എത്തുന്നത്. എൻഡിപിപിക്ക് വേണ്ടി മൽസരിച്ച ഹെകാനി ജഖാലു, സൽഹൗതുവാന്വോ ക്രൂസ് എന്നിവരാണ് ചരിത്ര വിജയം നേടിയത്.
മേഘാലയയിൽ എൻപിപി 25 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസും തൃണമൂൽ കോൺഗ്രസും അഞ്ചു വീതം സീറ്റുകൾ നേടി. ബിജെപിക്ക് മൂന്ന് സീറ്റാണ് ലഭിച്ചത്. യുഡിപി 11, വിപിപി നാല്, എച്ച്‌എസ്‌പിഡിപി രണ്ട്, പിഡിഎഫ് രണ്ട് എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ സീറ്റ് നില. രണ്ടു സ്വതന്ത്രരും ലീഡ് ചെയ്യുന്നുണ്ട്.
Most Read: ജഡ്‌ജിമാരുടെ പേരിൽ കോഴ; അന്വേഷണ റിപ്പോർട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം