കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ സംസ്‌ഥാന വ്യാപകമായി സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കും. ക്ഷാമബത്ത(ഡിഎ) കുടിശിക നൽകണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്‌തിട്ടുള്ളത്. 2022ൽ ആറാം ശമ്പള കമ്മീഷൻ റിപ്പോർട് നടപ്പിലാക്കിയതിന് ശേഷം 32 ശതമാനം ഡിഎ കുടിശികയാണ്. ഇതിൽ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ സംഘടനകൾ സംയുക്‌ത പൊതുപണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.
അതേസമയം, സമരത്തെ നേരിടാൻ ജോലിക്ക് ഹാജരാകാത്ത ജീവനക്കാർക്ക് എതിരെ നടപടി എടുക്കുമെന്ന് പശ്‌ചിമ ബംഗാൾ സർക്കാർ വിജ്‌ഞാപനം പുറപ്പെടുവിച്ചു. എന്നാൽ, സർക്കാർ ഭീഷണിയെ അവഗണിച്ച് സമരവുമായി മുന്നോട്ട് പോകുമെന്ന് സംയുക്‌ത ഫോറം പ്രതിനിധികൾ അറിയിച്ചു. സർക്കാർ ജീവനക്കാർക്ക് ഇന്ന് അവധി അനുവദിക്കില്ലെന്ന് വിജ്‌ഞാപനത്തിൽ പറയുന്നു.
മെഡിക്കൽ ലീവുകൾ, കുടുംബത്തിലെ മരണം, ഗുരുതരമായ അസുഖം, ശിശു സംരക്ഷണം, പ്രസവം തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്ക് അവധി എടുത്തവർക്ക് വിജ്‌ഞാപനം ബാധകമല്ല. ഇന്ന് ഡ്യൂട്ടിക്ക് ഹാജരാകാത്ത ജീവനക്കാർക്ക് ആദ്യം കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും വിശദീകരണം തൃപ്‌തിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും ധനകാര്യ വകുപ്പ് മുന്നറിയിപ്പ് നൽകി.
‘തലവെട്ടിയാലും’ സർക്കാർ ജീവനക്കാർക്ക് അധിക ക്ഷാമബത്ത നൽകാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാർച്ച് ആറിന് നടന്ന നിയമസഭാ സമ്മേളനത്തിലായിരുന്നു പ്രതികരണം. ജീവനക്കാർക്ക് മറ്റു സംസ്‌ഥാനങ്ങളേക്കാളും കേന്ദ്ര ജീവനക്കാരെക്കാളും കൂടുതൽ അവധി ലഭിക്കുന്നുണ്ട്. അതുകൊണ്ട് തൃപ്‌തിപ്പെടണമെന്നും മമത നിയമസഭയിൽ പ്രസ്‌താവിച്ചിരുന്നു.
Most Read: തീ അണയ്‌ക്കാനുള്ള ശ്രമം ഇന്നും തുടരും; ബ്രഹ്‌മപുരത്ത് കൺട്രോൾ റൂമുകൾ തുറന്നു