കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീ അണയ്‌ക്കാനുള്ള ശ്രമം ഇന്നും തുടരും. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മാലിന്യം ഇളക്കി അടിയിലെ കനൽ വെള്ളമൊഴിച്ചു കെടുത്താനാണ് ശ്രമം നടക്കുന്നത്. ഇതിനായി 30 ഫയർ എൻജിനുകൾ ബ്രഹ്‌മപുരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഹെലികോപ്‌ടറുകളിൽ നിന്ന് ആകാശ മാർഗം വെള്ളം ഒഴിക്കുന്നുണ്ട്. അഗ്‌നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രവർത്തനങ്ങളിൽ ഒന്നാണ് ബ്രഹ്‌മപുരത്ത് നടക്കുന്നത്.
കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള ഫയർ യൂണിറ്റുകളിലെ 200ഓളം ജീവനക്കാർ പുക അണയ്‌ക്കാനുള്ള അവസാനഘട്ട പ്രവർത്തനങ്ങളിലാണ്. 70 ശതമാനം പ്രദേശത്തും പുക പൂർണമായും നിയന്ത്രിക്കാൻ കഴിഞ്ഞെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. അതേസമയം, മാലിന്യ കേന്ദ്രത്തിലെ 30 ശതമാനം പ്രദേശത്തു ഇപ്പോഴും കനത്ത പുകയാണ്. പ്‌ളാസ്‌റ്റിക് മാലിന്യം കത്തി ഉണ്ടായ പുക ശ്വസിച്ചു 194 പേർ ചികിൽസ തേടിയിട്ടുണ്ട്.
മാലിന്യ പ്ളാന്റിന് സമീപത്തുള്ള പിണർമുണ്ടയിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത 140 പേരിൽ ഭൂരിപക്ഷം പേർക്കും ശ്വസന സംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളതായി സ്‌ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, നഗരവാസികൾക്കായി ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യ നിർദ്ദേശങ്ങൾക്കും പരിശോധനക്കുമായി കൺട്രോൾ റൂം തുറന്നിട്ടുണ്ട്. അതിനിടെ, എറണാകുളം ജില്ലാ കളക്‌ടറായി എൻഎസ്‌കെ ഉമേഷ് നായർ ഇന്നലെ ചുമതലയേറ്റു.
അതേമസയം, ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്‌ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തദ്ദേശ സ്വയംഭരണ അഡീഷണൽ ചീഫ് സെക്രട്ടറി, ജില്ലാ കളക്‌ടർ, കോർപറേഷൻ സെക്രട്ടറി തുടങ്ങിയവരോട് ഹാജരാകാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങൾ കൂടി ചേർത്ത് ആക്ഷൻ പ്ളാൻ തയ്യാറാക്കാൻ കോടതി അവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങൾ അടക്കം കോടതി ഇന്ന് പരിഗണിക്കും.
Most Read: സാമ്പത്തിക ക്രമക്കേട്; ആര്യങ്കാവ് ഫോറസ്‌റ്റ് റേഞ്ച് ഓഫിസിൽ കൂട്ട സസ്‌പെൻഷൻ