തിരുവനന്തപുരം: ജീവനും സുരക്ഷയും മാനിക്കാതെ സേവനനിരതരായ ഡോക്‌ടർമാർക്ക് ‘ഡോക്‌ടേഴ്‌സ് ഡേ’യില്‍ ആശംസകളും അഭിനന്ദനങ്ങളും അര്‍പ്പിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിസ്വാര്‍ഥ സേവനം നടത്തുന്ന ഡോക്‌ടർമാർ ഉൾപ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് ആരോഗ്യ മേഖലയുടെ കരുത്തെന്ന് മന്ത്രി പറഞ്ഞു.
സാമൂഹിക പ്രതിബദ്ധതയും അര്‍പ്പണ മനോഭാവവുമുള്ള ഡോക്‌ടർമാർ ഉൾപ്പടെയുള്ള ലക്ഷക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് കോവിഡ് ചികിൽസക്കും പ്രതിരോധത്തിനുമായി എല്ലാം മറന്ന് പ്രവര്‍ത്തിക്കുന്നത്. ഒന്നര വര്‍ഷക്കാലമായി ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് ആത്‌മാർഥമായി സേവനം അനുഷ്‌ഠിക്കുകയാണ് അവർ. സ്വന്തം ജീവനും കുടുംബാംഗങ്ങളുടെ സുരക്ഷയും തൃണവൽക്കരിച്ചുകൊണ്ടാണ് അവര്‍ അഹോരാത്രം സേവനമനുഷ്‌ഠിക്കുന്നത്; മന്ത്രി പറയുന്നു.
കോവിഡ് മഹാമാരിക്കാലത്ത് ജീവന്‍ നഷ്‌ടപ്പെട്ട എല്ലാവരെയും ഓര്‍ക്കുന്നു. നമ്മുടെ ആരോഗ്യ മേഖലയുടെ ഉയര്‍ച്ചക്ക് ചുക്കാന്‍ പിടിക്കുന്നവരാണ് ഡോക്‌ടർമാർ. ദേശീയ ആരോഗ്യ സൂചികയില്‍ മറ്റ് സംസ്‌ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം ഇപ്പോഴും മുന്നിലാണ്. സംസ്‌ഥാനത്ത് ആകെ 121 ആരോഗ്യ സ്‌ഥാപനങ്ങള്‍ക്കാണ് എന്‍ക്യുഎഎസ് അംഗീകാരം നേടിയെടുക്കാനായത്. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തില്‍ ആദ്യത്തെ 12 സ്‌ഥാനവും കേരളം ഇപ്പോഴും നിലനിര്‍ത്തുകയാണ്.
അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ എന്‍ക്യുഎഎസ് അംഗീകാരം നേടുന്ന സംസ്‌ഥാനവും (30 കേന്ദ്രങ്ങള്‍) കേരളമാണ്. കോവിഡ് കാലത്ത് പോലും ഇങ്ങനെ ആരോഗ്യ രംഗത്ത് രാജ്യത്തിന് മാതൃകയാകാന്‍ കഴിഞ്ഞതിന് പിന്നില്‍ ഡോക്‌ടർമാരുടെ പങ്ക് ഒരിക്കലും വിസ്‌മരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
Most Read: വധഭീഷണി; തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ മൊഴി രേഖപ്പെടുത്തി