ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധികള്‍ക്ക് ഇടയിലും രാജ്യത്തെ ജിഎസ്‌ടി വരുമാനം കുതിക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ തന്നെ ബജറ്റിൽ ലക്ഷ്യമിട്ട ജിഎസ്‌ടി വരുമാനത്തിന്റെറ 26.6 ശതമാനം വരുമാനവും കൈവരിച്ചതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാർലമെന്റിൽ അറിയിച്ചു.
നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവിലെ ജിഎസ്‌ടി വരുമാനം 1.67 ലക്ഷം കോടിയാണ്. ഇത് ബജറ്റിൽ ലക്ഷ്യമിട്ടിരിക്കുന്ന 6.30 ലക്ഷം കോടിയുടെ 26.6 ശതമാനത്തോളം വരുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര ജിഎസ്‌ടി, ഇന്റഗ്രേറ്റഡ് ജിഎസ്‌ടി, കോമ്പന്‍സേഷന്‍ സെസ് ഉള്‍പ്പെടെയാണിത്.
2020- 21 സാമ്പത്തിക വര്‍ഷത്തില്‍ ജിഎസ്‌ടി വരുമാനം 5.48 ലക്ഷം കോടിയായിരുന്നു. ഇത് പുതുക്കിയ ബജറ്റ് ലക്ഷ്യമായ 5.15 ലക്ഷം കോടിയിലും അധികമായിരുന്നു. 2019-20 ജിഎസ്‌ടി വരുമാനം 5.98 ലക്ഷം കോടിയായിരുന്നു. പുതുക്കിയ ബജറ്റ് ലക്ഷ്യത്തിന്റെ 97.8 ശതമാനമായിരുന്നു ഇത്. ജിഎസ്‌ടി വരുമാനം വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളാണ് കണക്കുകളില്‍ പ്രതിഫലിച്ചത്.
ജിഎസ്‌ടി നിരക്കുകളില്‍ വരുത്തിയ മാറ്റങ്ങള്‍, ഇ-ഇന്‍വോയിസ് സമ്പ്രദായം, നിര്‍ബന്ധിത ഇ-ഫയലിങ്, ഇ-പേമെന്റ്, പണം അടയ്‌ക്കാൻ വൈകുന്നപക്ഷം പിഴ, സംസ്‌ഥാന വാറ്റ്, ആദായനികുതി വകുപ്പുകളുടെ ഫലപ്രദമായ ഉപയോഗം തുടങ്ങിയവ ജിഎസ്‌ടി വരുമാനം വര്‍ധിക്കാന്‍ കാരണമായെന്ന് മന്ത്രി പറഞ്ഞു.
Read Also: മെസി പിഎസ്‌ജിയിലേക്ക് തന്നെ; സ്‌ഥിരീകരിച്ച് പിതാവ്