ന്യൂ ഡെല്‍ഹി: ലോക്ക്ഡൗണ്‍ കാലത്ത് റദ്ദായ വിമാനയാത്രകളുടെ തുക യാത്രക്കാര്‍ക്ക് തിരിച്ചുനല്‍കാന്‍ മാര്‍ഗരേഖ പുറത്തിറക്കി ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ). റദ്ദാക്കിയ വിവിധ ആഭ്യന്തര, അന്താരാഷ്‌ട്ര വിമാനയാത്രകളുടെ തുകയാണ് വിമാനകമ്പനികള്‍ തിരിച്ചുനല്‍കേണ്ടത്. ഒക്‌ടോബര്‍ 1ന് കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്‌ഥാനത്തിലാണ് മാര്‍ഗനിര്‍ദ്ദേശം. യാത്രക്കാരെ 3 വിഭാഗങ്ങളായി തിരിച്ചാണ് തുക തിരിച്ചുനല്‍കുക.
ലോക്ക്ഡൗണ്‍ മൂലം ആഭ്യന്തര വിമാനസര്‍വീസ് പൂര്‍ണമായും ഇല്ലാതിരുന്ന മാര്‍ച്ച് 25നും മെയ് 24നും ഇടയില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് ബുക്ക് ചെയ്‌ത( മാര്‍ച്ച് 25 മുതല്‍ മെയ് 24 വരെ ബുക്ക് ചെയ്‌തവര്‍) യാത്രക്കാര്‍ക്ക് ടിക്കറ്റ് റദ്ദാക്കി മൂന്ന് ആഴ്‌ചക്കുള്ളില്‍ തുക പൂര്‍ണമായും തിരിച്ചുനല്‍കണം. ഇവരില്‍ നിന്നും ക്യാന്‍സലേഷന്‍ ചാര്‍ജ് ഈടാക്കരുത്. ഇന്ത്യയില്‍ നിന്നും ഇന്ത്യന്‍ വിമാനക്കമ്പനികളിലും, വിദേശ വിമാനക്കമ്പനികളിലും, ടിക്കറ്റ് ബുക്ക് ചെയ്‌തവര്‍ക്കും ഇതേ രീതിയില്‍ തുക തിരിച്ചുനല്‍കണം.
മാര്‍ച്ച് 25നും മെയ് 24നും ഇടയില്‍ യാത്ര ചെയ്യുന്നതിനായി, ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്‌തവര്‍ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് 15 ദിവസത്തിനകം തുക തിരിച്ചുനല്‍കണം. വിമാനകമ്പനിക്ക് അതിനു കഴിയാത്ത സാഹചര്യത്തില്‍ 2021 മാര്‍ച്ച് 31 വരെ ക്രെഡിറ്റ് ഷെല്ലുകളായി യാത്രക്കാരന്റെ പേരില്‍ സൂക്ഷിക്കാം. ഈ കാലത്തിനുള്ളില്‍ ഈ തുക ഉപയോഗിച്ചച്ച് ടിക്കറ്റ് ബുക്ക് ചെയ്യാനോ, മറ്റൊരാളുടെ പേരിലേക്ക് ട്രാൻസ്‌ഫർ ചെയ്യാനോ സാധിക്കും. വിദേശ കമ്പനികളില്‍ ബുക്ക് ചെയ്‌ത ടിക്കറ്റ് ആണെങ്കില്‍ കോടതിവിധി വന്ന ഒക്‌ടോബര്‍ 1 മുതല്‍ മൂന്നാഴ്‌ചക്കുള്ളില്‍ തുക തിരിച്ചു നല്‍കണം.
മെയ് 24ന് ശേഷം യാത്ര ചെയ്യാന്‍ ബുക്ക് ചെയ്‌ത ടിക്കറ്റുകളുടെ കാര്യത്തില്‍ സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാം. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങളില്‍ ബുക്ക് ചെയ്‌ത ടിക്കറ്റുകള്‍ക് മാത്രമേ തുക തിരികെ ലഭിക്കുകയുള്ളുവെന്നും കോടതിയില്‍ ഡയറക്‌ടറേറ്റ് അറിയിച്ചിരുന്നു.
Read also: ജോ ബൈഡന്‍ വിജയിച്ചാല്‍ കമ്മ്യൂണിസ്ററ് കമല പ്രസിഡണ്ടായി മാറും; ഡൊണാള്‍ഡ് ട്രംപ്