വാഷിംഗ്‌ടൺ: പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചാല്‍ കമ്മ്യൂണിസ്‌റ്റുകാരിയായ കമല ഹാരിസ് പ്രസിഡണ്ടായി മാറുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു കമല ഹാരിസിനെതിരെ രൂക്ഷമായ രീതിയില്‍ ട്രംപ് പ്രതികരിച്ചത്.
നിലവിലെ വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സും വൈസ് പ്രസിഡണ്ട് സ്‌ഥാനാര്‍ത്ഥി കമലാ ഹാരിസും തമ്മില്‍ ബുധാനാഴ്‌ച നടന്നത് ഒരു യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് സംവാദമാണെന്ന് പോലും കരുതുന്നില്ലെന്നും ട്രംപ് പറഞ്ഞു.
‘കഴിഞ്ഞ രാത്രി നടന്നത് ഒരു സംവാദമാണെന്ന് പോലും ഞാന്‍ കരുതുന്നില്ല. അവര്‍ മോശമായ പ്രകടനമാണ് നടത്തിയത്. അങ്ങനെയൊരാളെ നിങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അവര്‍ ഒരു കമ്മ്യൂണിസ്ററ് ആണ്, നമുക്കൊരു കമ്മ്യൂണിസ്‌റ്റിനെ ആണ് കിട്ടാന്‍ പോകുന്നത്. സംവാദത്തില്‍ ഞാന്‍ ജോ ബൈഡന്റെ അടുത്തായിരുന്നു ഇരുന്നത്. എന്നിട്ട് ഞാന്‍ അദ്ദേഹത്തെ നോക്കി. പ്രസിഡണ്ടായി കഴിഞ്ഞാല്‍ ജോ രണ്ട് മാസം പോലും തികക്കാന്‍ പോകുന്നില്ല. അതാണെന്റെ അഭിപ്രായം,’ ട്രംപ് പറഞ്ഞു.
കമല ഒരു സോഷ്യലിസ്ററല്ല,കമ്മ്യൂണിസ്‌റ്റാണെന്നും കൊലപാതകികളെയും റേപിസ്‌റ്റുകളെയും രാജ്യത്തേക്ക് കടക്കാന്‍ കമല അനുവദിക്കുമെന്നും കോവിഡ് ചികിൽസക്ക് ശേഷം നല്‍കിയ ആദ്യത്തെ അഭിമുഖത്തില്‍ ട്രംപ് വ്യക്‌തമാക്കി.
അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ഡോണള്‍ഡ് ട്രംപിന്റെ കോവിഡ് പ്രതിരോധമെന്ന് ഡെമോക്രാറ്റിക് വൈസ് പ്രസിഡണ്ട് സ്‌ഥാനാര്‍ഥി കമല ആരോപിച്ചിരുന്നു. ഏറ്റവും കുറഞ്ഞത് സത്യാവസ്‌ഥ ജനങ്ങളോട് തുറന്നു പറയാനെങ്കിലും പ്രസിഡണ്ട് തയ്യാറാവണമെന്നും കമല പറഞ്ഞു. നവംബര്‍ മൂന്നിനാണ് അമേരിക്കയില്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Read also: സിനിമാ കഥയല്ല; ഒരു ദിവസത്തേക്ക് പ്രധാനമന്ത്രിയായി പതിനാറുകാരി!